Clerys Store:ജോലി നഷ്ടമായവരുടെ കാര്യത്തില്‍ നാളെ തീരുമാനമെടുക്കും

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ Clerys Department Store പ്രവര്‍ത്തനം നിര്‍ത്തിയതിനെതുടര്‍ന്ന് ജോലി നഷ്ടമായ ജീവനക്കാരുടെ പ്രശ്‌നത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന്തീരുമാനിക്കുന്നതിനായി തൊഴിലാളി സംഘടനയായ SIPTU പ്രതിനിധികള്‍ തിങ്കളാഴ്ച രാവിലെ യോഗം ചേരും. വെള്ളിയാഴ്ചയാണ് Clerys Department Store യാതൊരു മുന്നറിയിപ്പുമില്ലാതെ അടച്ചുപൂട്ടിയത്. ഇതേ തുടര്‍ന്ന് 460 ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുകയും ചെയ്തു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ശനിയാഴ്ച SIPTU ലിബര്‍ട്ടി ഹാളില്‍ അടിയന്തരയോഗം ചേരുകയും തുടര്‍ന്ന് ജോലി നഷ്ടമായ ജീവനക്കാര്‍ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളുമായി അടച്ചുപൂട്ടിയ Clerys സ്റ്റോറിന് മുമ്പിലേക്ക് പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു.

തൊഴിലാളികളെ വെറും കയ്യോടെ തെരുവിലേക്കിറക്കി വിട്ടിരിക്കുകയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിന്റെ പുതിയ ഉടമകളുമായി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും SI-PTU പറഞ്ഞു. കൂടാതെ ജൂനിയര്‍ മിനിസ്റ്റര്‍ ജെഡ് നാഷുമായി KPMG ലിക്വിഡേറ്ററുമായും ബന്ധപ്പെട്ടുവന്നും അദ്ദേഹം സ്റ്റോറിന്റെ പുതിയ ഉടമകളായ Natrium Ltd മായി ബന്ധപ്പെട്ടെന്നും എത്രയും വേഗം തൊഴിലാളികളുമായി സംസാരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും യൂണിയന്‍ ഓര്‍ഗനൈസര്‍ തെരേസ ഹാനിക് പറഞ്ഞു.

വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയാണ് കമ്പനി വിറ്റതിനാല്‍ നാളെ മുതല്‍ ജോലി ചെയ്യാന്‍ വരേണ്ടതില്ലെന്ന് ജീവനക്കാരോട് അധികൃതര്‍ പറഞ്ഞത്. ചകിതരായ ജോലിക്കാരില്‍ 12 ഓളം ജീവനക്കാര്‍ സ്ഥാപനത്തിന് മുമ്പില്‍ ഏതാനും മണിക്കൂര്‍ പ്രതിഷേധ പ്രകടനം നടത്തി. എന്നാല്‍ വൈകുന്നേരത്തോടെ സ്‌റ്റോര്‍ അടച്ചുപൂട്ടുകയായിരുന്നു. സ്ഥാപന ഉടമ തൊഴിലാളികളോട് പെരുമാറിയ രീതി അംഗീകരിക്കാനാകില്ലെന്ന് SIPTU മേഖല പ്രതിനിധി തെരേസ ഹാനിക് പറഞ്ഞു. പെട്ടന്നൊരു ദിവസം ജോലി നഷ്ടമായെന്നറിഞ്ഞതിന്റെ പകപ്പിലാണ് ജീവനക്കാര്‍.

കമ്പനി അടച്ചുപൂട്ടുകയാണെന്ന് വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് അധികൃതര്‍ അറിയിക്കുമ്പോഴാണ് തങ്ങള്‍ക്ക് ജോലി നഷ്ടമായ വിവരം ജീവനക്കാര്‍ അറിയുന്നത്. പലരും Clerys ല്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്നവരാണ്. പിരിച്ചുവിടുന്നുവെന്നറിയിച്ച് അരമണിക്കൂര്‍ നേരത്തെ നോട്ടീസ് പിരീഡ് മാത്രമാണ് നല്‍കിയതെന്ന് കഴിഞ്ഞ 43 വര്‍ഷമായി സ്ഥാപനത്തിലെ ജോലി ചെയ്യുന്ന ജീവനക്കാരന്‍ പറയുന്നു. ആത്മാര്‍ത്ഥതയുള്ള കഠിനാദ്ധ്വാനികളായ ജീവനക്കാര്‍ക്ക് ഐറിഷ് വ്യാപാര മേഖലയില്‍ നല്‍കേണ്ട കുറഞ്ഞ പരിഗണന പേലും സ്ഥാപന ഉടമകള്‍ നല്‍കിയില്ലെന്ന് ഹാനിക് പറഞ്ഞു.

-എജെ-

Share this news

Leave a Reply

%d bloggers like this: