അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്കായുള്ള അഡാപ്‌റ്റേഷന്‍ നിര്‍ത്തലാക്കുന്നു; ജോലി ലഭിക്കാന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാവേണ്ടി വരും

ഡബ്ലിന്‍ : നിലവിലെ അഡാപ്‌റ്റേഷന്‍ രീതികള്‍ പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ട് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി അയര്‍ലണ്ട് പുതിയ സംവിധാനം ഉപയോഗപ്പെടുത്താനൊരുങ്ങുന്നു. വിദേശ നഴ്‌സുമാര്‍ക്ക് ഇനി മുതല്‍ അയര്‍ലണ്ടില്‍ ജോലി ചെയ്യണമെങ്കില്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് നടത്തുന്ന ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് പാസാകണം. ഈ പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കു മാത്രമേ ഇനി മുതല്‍ ഐറിഷ് നഴ്‌സിംഗ് ബോര്‍ഡ് രജിസ്‌ട്രേഷന്‍ ലഭിക്കുകയുള്ളൂ. ഈ വര്‍ഷത്തോടെ അയര്‍ലണ്ട് തുടര്‍ന്നു പോന്നിരുന്ന അഡാപ്‌റ്റേഷന്‍ രീതി നിര്‍ത്തലാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികാരികള്‍. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ഇന്‍ അര്‍ലണ്ടിനാണ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്താനുള്ള ചുമതല ലഭിച്ചിരിക്കുന്നത്. രണ്ട് ഘട്ടമായി നടത്തുന്ന പരീക്ഷയില്‍ ഓന്നാം ഘട്ടം തിയറിയും രണ്ടാം പ്രാക്ടിക്കലുമാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇരുപാദ പരീക്ഷകള്‍ക്കുമായി ചിലവഴിക്കേണ്ടി വരുക 2800 യൂറോയാണ്.

തിയറി ഓഫ് നോളേജ് എന്ന ഒന്നാം ഘട്ട പരീക്ഷ ഉദ്യോഗാര്‍ത്ഥിയുടെ അറിവിനെ അളവുകോലാക്കിയുള്ളതാണ്. ഒബ്ജക്ടീവ് മാത്രകയിലുള്ള 150 ചോദ്യങ്ങള്‍ക്ക് മൂന്നു മണിക്കൂറിനുള്ളില്‍ ശരിയായ ഉത്തരങ്ങള്‍ തെരഞ്ഞെടുക്കണം. ആദ്യ ഘട്ട ടെസ്റ്റിന് 1000 യൂറോയാണ് ഉദ്യോഗാര്‍ത്ഥികള്‍ ഫീസായി നല്‌കേണ്ടത്. ടെസ്റ്റില്‍ 50 ശതമാനത്തിനു മുകളില്‍ മാര്‍ക്കു ലഭിക്കുന്നവര്‍ക്ക് അടുത്ത ഘട്ടമായ പ്രാക്ടിക്കല്‍ പരീക്ഷയിലേക്ക് തെരഞ്ഞടുക്കപ്പെടുന്നു.

രോഗികളെ പരിശോധിക്കുക, അവരുടെ രോഗങ്ങല്‍ നിര്‍ണ്ണയിക്കുക എന്നിവയാണ് രണ്ടാം ഘട്ട പ്രാക്ടിക്കല്‍ പരീക്ഷ. ബൂമോണ്ട് ആശുപത്രിയിലാണ് പ്രാക്ടിക്കല്‍ പരീക്ഷയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ 9-1 വരെയും ഉച്ചകഴിഞ്ഞ് 2-6 വരെയുമാണ് പരീൂക്ഷ നടത്തപ്പെടുക. ആശുപത്രിയില്‍ ഇതിനായി 14 റൂമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓരോ റൂമിലും 10 മിനിട്ട് സമയം രോഗികള്‍ക്കൊപ്പം നല്കുന്നു. ഇവരുടെ പ്രവ്ര്#ത്തനങ്ങള്‍ വിലയിരുത്താനായി ഓരോ റൂമിലും രണ്ടു ഉദ്യോഗസ്ഥരും ഉണ്ടായിരിക്കും. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടന മികവിന്റെ അടിസ്ഥാനത്തിലാകും രണ്ടാം ഘട്ട പരീക്ഷയില്‍ അവര്‍ക്ക് മാര്‍ക്ക് ലഭിക്കുക. പ്രാക്ടിക്കല്‍ ടെസ്റ്റിനു 1800 യൂറോയാണ് ഫീസ്.

ഇരുപാദ പരീക്ഷകളിലും തോറ്റ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒരിക്കല്‍ കൂടി പരീക്ഷ എഴുതാന്‍ അധികൃതര്‍ഡ അവസരം നല്കുന്നുണ്ട്. എന്നാല്‍ പൂര്‍ണ്ണമായി പരീക്ഷയില്‍ പരാജയപ്പെടുന്ന പക്ഷം ഇവര്‍ അടച്ച ഫീസുകളൊന്നും തിരികെ ലഭിക്കുന്നതല്ല. ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് നടത്തപ്പെടുന്ന ഓരോ ബാച്ചിലും 28 ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം ലഭിക്കുക. ആപ്റ്റിറ്റിയൂഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ അയര്‍ണ്ടില്‍ എത്തണം. പുതിയ പരീക്ഷാ സംവിധാനങ്ങള്‍ അയര്‍ലണ്ട് നടപ്പില്‍ വരുത്താന്‍ തയ്യാറെടുക്കുന്നതോടെ നഴ്‌സിംഗ് ഏജന്റുമാരുടെ നിലവിലെ സ്ഥാനം നഷ്ടമാകും. ഒക്ടോബര്‍ 28 ന് ആര്‍സിഎസ്‌ഐ ആപ്റ്റിറ്റിയൂഡ് ടെസ്റ്റുമായി ബന്ധപ്പെട്ട വിജ്ഞാപനം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ആദ്യം അപേക്ഷിക്കുന്ന 28 പേര്‍ക്ക് ഡിസംബര്‍ 5 ന് തിയറി പരീക്ഷയും, അതില്‍ വിജയിക്കുന്നവര്‍ക്ക് ഡിസംബര്‍ 12 ന് പ്രാക്ടിക്കല്‍ ടെസ്റ്റും നടത്തുന്നതായിരിക്കും. പരീക്ഷാ ഫലം 16 ന് പ്രസിദ്ധപ്പെടുത്തും. അന്നു തന്നെ അടുത്ത ബാച്ചിലേക്കുള്ള അപേക്ഷകളും സ്വീകരിച്ചു തുടങ്ങും.

എന്നാല്‍ ഇത്തരം ഒരു തീരുമാനം ഇതുവരെ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. ഇപ്പോഴും ഇത് പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ നിലവിലുള്ള രീതികള്‍ തന്നെ തുടരേണ്ടതായി വരും. അതേ സമയം നഴ്‌സിംഗ് മേഖലയില്‍ ഇത്തരം ആശയക്കുഴപ്പങ്ങള്‍ ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.എന്തായാലും നിലവില്‍ അര്‍ലണ്ട് നഴ്‌സിംഗ് ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാമുള്ള നടപടികളാണ് നഴ്‌സുമാര്‍ പിന്‍തുടരേണ്ടത്. അപ്റ്റിറ്റിയൂഡ് ടെസ്റ്റ് സംബന്ധിച്ച അംഗീകാരം റോയല്‍ കോളേജിനു നല്കിയിട്ടുണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും നഴ്‌സിംഗ് ബോര്‍ഡ് അത്തരം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടില്ല.

Share this news

Leave a Reply

%d bloggers like this: