പാനായിക്കുളം സിമി ക്യാമ്പ്: രണ്ടു പ്രതികള്‍ക്ക് 14 വര്‍ഷവും മൂന്നുപേര്‍ക്ക് 12 വര്‍ഷവും തടവ് ശിക്ഷ

 

കൊച്ചി: സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളത്ത് നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) യുടെ രഹസ്യയോഗം ചേര്‍ന്ന കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് പ്രത്യേക എന്‍.ഐ.എ. കോടതി തടവുശിക്ഷ വിധിച്ചു. കേസിലെ ആദ്യ രണ്ടു പ്രതികളായ ഷാദുലി, അബ്ദുള്‍ റാസിഖ് എന്നിവര്‍ക്കു വിവിധ വകുപ്പുകളിലായി 14 വര്‍ഷവും അന്‍സാര്‍ നദ്വി, നിസാമുദ്ദീന്‍, ഷമ്മാസ് എന്നിവര്‍ക്കു വിവിധ വകുപ്പുകളിലായി 12 വര്‍ഷം വീതവുമാണ് തടവ് ശിക്ഷ. പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ കണ്ടെത്തിയ കോടതി പ്രതികളായിരുന്ന 11 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. പതിമൂന്നാം പ്രതിക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇയാളുടെ വിചാരണ ജുവനൈല്‍ കോടതിയിലേക്ക് മാറ്റുകയാണുണ്ടായത്.

ഗൂഢാലോചന, സംഘംചേരല്‍, രാജ്യദ്രോഹ പ്രവര്‍ത്തനം എന്നീ ഗുരുതരമായ കുറ്റങ്ങള്‍ ചാര്‍ത്തിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. പ്രതികള്‍ ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പി.എ. ഷാദുലി, രണ്ടാം പ്രതി നടക്കല്‍ പേരകത്തുശ്ശേരി വീട്ടില്‍ അബ്ദുല്‍ റാസിഖിനുമെതിരെ രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. മറ്റു മൂന്ന് പ്രതികള്‍ക്കെതിരെ ഗൂഢാലോചന കുറ്റങ്ങളും യു.എ.പി.എ.യും ചുമത്തിയിട്ടുണ്ട്. ഒന്നാം പ്രതി പി.എ. ഷാദുലിയും അബ്ദുല്‍ റാസിഖും 2008ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പര കേസിലും വാഗമണ്‍ സിമി ക്യാമ്പ് കേസിലും പ്രതികളാണ്. 11 പ്രതികള്‍ക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.

2006ലെ സ്വാതന്ത്ര്യദിനത്തില്‍ പാനായിക്കുളം ഹാപ്പി ഓഡിറ്റോറിയത്തിലാണ് നിരോധിത സംഘടനയായ സിമിയുടെ രഹസ്യയോഗം നടന്നത്. ‘സ്വാതന്ത്ര്യദിനത്തില്‍ മുസ്ലിങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലാണ് യോഗം നടന്നതെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയത്. വേദിയില്‍ അഞ്ച് സിമി നേതാക്കളും സദസ്സില്‍ 13 പേരും അടക്കം 18 പേര്‍ യോഗത്തില്‍ പങ്കെടുത്തു. രഹസ്യ വിവരത്തെത്തുടര്‍ന്ന് ബിനാനിപുരം എസ്.ഐ. കെ.എന്‍. രാജേഷിന്റെ നേതൃത്വത്തില്‍ യോഗസ്ഥലം റെയ്ഡ് ചെയ്ത് ദേശവിരുദ്ധ ലേഖനങ്ങളും പുസ്തകങ്ങളും കണ്ടെടുക്കുകയായിരുന്നു.

-എജെ-

Share this news

Leave a Reply

%d bloggers like this: