എസ്എന്‍ഡിപി മൈക്രോഫിനാന്സ് …തട്ടിപ്പിനെതിരെ വിഎസ് കോടതിയിലേക്ക്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ കോടതിയെ സമീപിക്കുന്നു. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതൃത്വത്തിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളില്‍ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയിലാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്.വെള്ളിയാഴ്ച കാലത്ത് പതിനൊന്ന് മണിക്ക് തിരുവനന്തപുരത്തെ വിജിലന്‍സ് പ്രത്യേക കോടതിയില്‍ നേരിട്ടെത്തിയാണ് വി.എസ്. ഹര്‍ജി നല്‍കുന്നത്.

വെള്ളാപ്പള്ളിയുടെ സമത്വം മുന്നേറ്റ യാത്ര ശനിയാഴ്ച തിരുവനന്തപുരത്ത് സമാപിക്കാനിരിക്കെയാണ് വി.എസ്. ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നത് എന്നതാണ് ശ്രദ്ധേയം. സമത്വ മുന്നേറ്റ യാത്രയ്ക്കുശേഷം യോഗം നേതൃത്വം നല്‍കുന്ന പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുന്നത്.

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭ്യമാക്കുന്ന എസ്.എന്‍.ഡി.പി. യോഗത്തിന്റെ അഭിമാനപദ്ധതിയായ മൈക്രോഫിനാന്‍സിനെ കുറിച്ച് വ്യാപകമായി പരാതിയാണ് ഉയരുന്നത്. പദ്ധതി അനുസരിച്ച് വായ്പയെടുത്ത് വഞ്ചിതരായെന്ന പരാതിയുമായി നിരവധി പേര്‍ രംഗത്തുവന്നിട്ടുണ്ട്. കൂടിയ പലിശ ഈടാക്കുന്നതും യോഗം ഭാരവാഹികള്‍ വായ്പാതുക കൃത്യമായി തിരിച്ചടയ്ക്കാത്തത്മൂലം വായ്പയെടുത്തവര്‍ ജപ്തിഭീഷണിയിലായെന്നുമായിരുന്നു പ്രധാന പരാതികള്‍.

മൈക്രോഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ട് എസ്. എന്‍.ഡി.പി. യൂണിയന്‍ പത്തനംതിട്ട യൂണിയന്‍ പ്രസിഡന്റും കെപ്‌കോ ചെയര്‍മാനുമായാ കെ.പത്മകുമാറിനെ പ്രതിയാക്കി കഴിഞ്ഞ മാസം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പി യോഗം തൃശൂര്‍ മണ്ണൂത്തി യൂണിയന്‍ കണ്‍വീനര്‍ പവിത്രന്‍ അടക്കം നാലു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി. യോഗം ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയതു മുതല്‍ പദ്ധതിയുടെ പേരില്‍ രൂക്ഷമായ വിമര്‍ശമാണ് വി.എസ്. വെള്ളാപ്പള്ളിക്കെതിരെ നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

Share this news

Leave a Reply

%d bloggers like this: