ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ അന്തരിച്ചു

പനാജി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍(63) അന്തരിച്ചു. അര്‍ബുദരോഗത്തിന് ദീര്‍ഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രിയായിരുന്നു (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍. മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു അദ്ദേഹം, ഐഐടി ബിരുദധാരിയായ രാജ്യത്തെ ആദ്യ മുഖ്യമന്ത്രി കൂടിയായിരുന്നു.

പനാജിയിലെ ആശുപത്രിയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു അന്ത്യം. പാന്‍ക്രിയാറ്റിക് കാന്‍സര്‍ ബാധിതനായിരുന്ന അദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നു. മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്നു. 2014 മുതല്‍ 2017 വരെ നരേന്ദ്ര മോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രി ആയിരുന്നു. പരീക്കരുടെ നിര്യാണത്തില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

മനോഹര്‍ പരീക്കറുടെ നില അതീവ ഗുരുതരമാണെന്ന് ഗോവ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ തീവ്രമായി പ്രയത്‌നിക്കുന്നുണ്ടെന്നും ട്വീറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.
എംഎല്‍എയായ ആദ്യ ഐഐടിക്കാരന്‍

പാന്‍ക്രിയാറ്റിക് കാന്‍സറിനെ തുടര്‍ന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ഡല്‍ഹി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. മുന്‍ പ്രതിരോധ മന്ത്രി കൂടിയായ മനോഹര്‍ പരീക്കറുടെ ആരോഗ്യനില കഴിഞ്ഞ രണ്ടു ദിവസങ്ങളിലായാണ് കൂടുതല്‍ വഷളായത്. പുതിയ സാഹചര്യത്തില്‍ ഗോവ എം.എല്‍.എമാരുടെയും കോര്‍ കമ്മിറ്റി അംഗങ്ങളുടെയും യോഗം ബിജെപി വിളിച്ചുചേര്‍ത്തിരുന്നു.

ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തില്‍ 1955 ഡിസംബര്‍ 13നായിരുന്നു മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മനോഹര്‍ പരീക്കര്‍ ജനിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന മനോഹര്‍ പരീക്കര്‍ വിദ്യാഭ്യാസകാലം മുതല്‍ക്കേ ആര്‍.എസ്.എസിലും മറ്റും സജീവമായിരുന്നു. പിന്നീട് മുംബൈ ഐഐടിയില്‍നിന്ന് ബിരുദം നേടി. മെറ്റല്ലര്‍ജിക്കല്‍ എഞ്ചിനിയറിങിലാണ് അദ്ദേഹം ബിരുദം നേടിയത്.

ഐഐടി ബിരുദത്തിനുശേഷം അദ്ദേഹം ഇഷ്ടപ്പെട്ടതുപോലെ ആര്‍.എസ്.എസിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങിയെത്തി. ബിജെപിയില്‍ സജീവമായ പരീക്കര്‍ 1994ല്‍ ഗോവയില്‍ എംഎല്‍എ ആയി. രാജ്യത്ത് എം.എല്‍.എ ആകുന്ന ആദ്യ ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായി അദ്ദേഹം മാറി.

മനോഹര്‍ പരീക്കര്‍ മൂന്ന് തവണയാണ് ഗോവ മുഖ്യമന്ത്രിയായത് (2000-05, 2012-14, 2017-2019) . 1999ല്‍ മനോഹര്‍ പരീക്കര്‍ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. പിന്നീട് 2000 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് ആദ്യമായി പരീക്കര്‍ മുഖ്യമന്ത്രിയാകുന്നത്. ഒരു ടേം പ്രതിപക്ഷ നേതാവായി വീണ്ടും ഇരുന്നതിന് ശേഷം 2012ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി. പിന്നീട് നരേന്ദ്രമോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരിക്കെയാണ് 2017ല്‍ അദ്ദേഹം വീണ്ടും ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടമായതോടെ ദേശീയ നേതൃത്വം പ്രത്യേക ദൌത്യം നല്‍കി പരീക്കറെ ഗോവയിലേക്ക് അയയ്ക്കുകയായിരുന്നു. നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ഒരു രാത്രി വെളുത്തപ്പോള്‍ മനോഹര്‍ പരീക്കര്‍ മുഖ്യമന്ത്രിയായി. ഗോവയുടെ മുഖ്യമന്ത്രിയെന്ന നിലയില്‍ മൂന്നാം ഊഴമായിരുന്നു ഇത്.

2014-ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മനോഹര്‍ പരീക്കര്‍ മോദി മന്ത്രിസഭയില്‍ മൂന്ന് വര്‍ഷം പ്രതിരോധമന്ത്രിയായിരുന്നു. ഗുരുതരമായ അസുഖം ബാധിച്ചപ്പോഴും പാര്‍ട്ടി വേദികളിലും പൊതുവേദികളിലും സജീവ സാന്നിദ്ധ്യമായിരുന്നു മനോഹര്‍ പരീക്കര്‍. എതിരാളികള്‍ പോലും ഏറെ ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം ഗോവയ്ക്കും ബിജെപിക്കും കനത്ത നഷ്ടമാണ്.

എ എം

Share this news

Leave a Reply

%d bloggers like this: