അലബാമക്ക് പിന്നാലെ മറ്റൊരു അമേരിക്കന്‍ സംസ്ഥാനമായ മിസ്സൗറിയും ഗര്‍ഭച്ഛിദ്ര നിരോധന നിയമം പാസാക്കി. ഗര്‍ഭധാരണം നടന്ന് എട്ടാഴ്ചക്കുശേഷം ഗര്‍ഭച്ഛിദ്രം നടത്തുന്നതാണ് മിസ്സൗറിയില്‍ കുറ്റകരമായി പ്രഖ്യാപിച്ചത്. ബില്ലിന് ഗവര്‍ണ്ണറുടെ അംഗീകാരം ലഭിക്കുന്നതിന് മുന്നോടിയായി പാര്‍ലമെന്റിന്റെയും അംഗീകാരം തേടണം. എന്നാല്‍ ഭൂരിപക്ഷംപേരും ബില്ലിനെ അനുകൂലിക്കുന്ന റിപ്പബ്ലിക്കന്‍ അംഗങ്ങളായതിനാല്‍ നിയമം ഉടന്‍തന്നെ പ്രാവര്‍ത്തികമാകും.
അടിയന്തിര സഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നുണ്ടെങ്കിലും, ബലാത്സംഗം, വ്യഭിചാരം തുടങ്ങിയ കാരണങ്ങളാല്‍ ഗര്‍ഭധാരണം നടന്നാല്‍ നിയമത്തിന്റെ ആനുകൂല്യം ലഭിക്കില്ല. ഭ്രൂണഹത്യക്ക് വഴിയൊരുക്കുന്ന ഡോക്ടര്‍മാര്‍ക്ക് 15 വര്‍ഷത്തെ തടവ് ശിക്ഷ ലഭിക്കും. എന്നാല്‍, സ്ത്രീകള്‍ ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടിവരില്ല. അമേരിക്കയില്‍ ഇതുവരെ പാസ്സാക്കിയിട്ടുള്ളതില്‍വെച്ച് ഏറ്റവും ശക്തമായ ഗര്‍ഭച്ഛിദ്ര നിരോധ നിയമമാണിതെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ആന്‍ഡ്ര്യൂ കോയിനിഗ് അവകാശപ്പെട്ടു.
ബില്ലിനെതിരെ കാറല്‍ മേ ഉള്‍പ്പടെയുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ശക്തമായി രംഗത്തുവന്നു. സ്ത്രീകളെ അപമാനിക്കുന്ന, അവരുടെ സ്വാതന്ത്ര്യങ്ങളിലേക്ക് കടന്നുകയറുന്ന ബില്ലാണിതെന്ന് അവര്‍ വിമര്‍ശിക്കുന്നു. അബോര്‍ഷനെതിരെ ഏറ്റവും കൂടുതല്‍ രംഗത്തുള്ള സംസ്ഥാനമാണ് മിസ്സൗറി. കെന്റക്കി, മിസിസിപ്പി, ഒഹിയോ, ജോര്‍ജ്ജിയ എന്നിവിടങ്ങളില്‍ ഗര്‍ഭച്ഛിദ്ര നിരോധന നിയമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വടക്കന്‍ ഡക്കോട്ടയിലും ലോവയിലും സമാനമായ നിയമം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിഷത്തില്‍ കോടതി ഇടപെട്ടു.