ലിബിയയില്‍ ഭൂഗര്‍ഭ ജലവിതരണ പൈപ്പ്‌ലൈന്‍ തകര്‍ത്ത് ലിബിയന്‍ നാഷണല്‍ ആര്‍മി; കുടിവെള്ള ക്ഷാമം രൂക്ഷം…

സായുധ ആക്രമണം നടന്നതോടെ ലിബിയന്‍ തലസ്ഥാനത്തേയും ചുറ്റുമുള്ള നഗരങ്ങളിലേയും ജലവിതരണം നിലച്ചു. വേനല്‍ക്കാല താപനില ക്രമാതീതമായി ഉയരാന്‍ തുടങ്ങിയതോടെ ദശലക്ഷക്കണക്കിന് ആളുകള്‍ വെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. ‘ഗ്രേറ്റ് മാന്‍മേഡ് റിവര്‍ പ്രോജക്ട് കണ്‍സോര്‍ഷ്യ’ത്തിന്റെ ജഫറയിലെ കണ്‍ട്രോള്‍ റൂമില്‍ ഞായറാഴ്ച എത്തിച്ചേര്‍ന്ന അക്രമിസംഘം കണ്‍ട്രോള്‍ റൂം തകര്‍ക്കുകയായിരുന്നു.

സഹാറയില്‍ നിന്നും ട്രിപോളിയിലേക്ക് ശുദ്ധജലം കൊണ്ടുപോകുന്ന ഭൂഗര്‍ഭ പൈപ്പ് ലൈന്‍ ആണ് അക്രമികള്‍ തകര്‍ത്തത്. ഭൂഗര്‍ഭ കിണറുകളുമായി ബന്ധിപ്പിച്ച വാട്ടര്‍ പൈപ്പുകള്‍ അടച്ചു പൂട്ടാന്‍ അവിടെ ഉണ്ടായിരുന്ന സ്റ്റാഫുകളോട് അവര്‍ ആവശ്യപ്പെടുകയായിരുന്നു. ഏകദേശം 2 ദശലക്ഷത്തിലധികം ആളുകളാണ് ഈ ജലത്തെമാത്രം ആശ്രയിച്ച് കഴിയുന്നത്.

ലിബിയന്‍ നാഷനല്‍ ആര്‍മി (എല്‍.എന്‍.എ) നേതാവ് ഫീല്‍ഡ് മാര്‍ഷല്‍ ഖലീഫാ ഹഫ്റ്ററുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സായുധസംഘം അവകാശപ്പെട്ടു. ഹഫ്റ്ററിന്റെ സേനക്ക് ലിബിയയുടെ തെക്ക്-കിഴക്ക് ഭാഗങ്ങളില്‍ ശക്തമായ സ്വാധീനമുണ്ട്. ഐക്യരാഷ്ട്രസഭയുടെ ദേശീയ ഏകോപന സമിതിയില്‍ നിന്നും (ജി.എന്‍.എ) തലസ്ഥാനം പിടിച്ചടക്കാനാണ് അവര്‍ ശ്രമിക്കുന്നത്. എന്നാല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സായുധ സംഘമാണ് അക്രമിച്ചതെന്നും, വിവാദ ജനറല്‍ ഹഫ്റ്ററിന്റെ സേനക്ക് ഇതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ജി.എന്‍.എ വ്യക്തമാക്കി. യു.എ.ഇ., സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പിന്തുണയോടെയാണ് എല്‍.എന്‍.എ പ്രവര്‍ത്തിക്കുന്നത്. ഏപ്രില്‍ 4 മുതല്‍ അവര്‍ ട്രിപ്പോളിയെ വളഞ്ഞ് ഉപരോധിക്കുന്നുണ്ട്.

ലിബിയന്‍ ഏകാധിപതിയായിരുന്ന മുഅമ്മര്‍ ഗദ്ദാഫി നിര്‍മ്മിച്ച ജലവിതരണ പദ്ധതിയാണ് ഗ്രേറ്റ് മാന്‍മേഡ് റിവര്‍ പ്രോജക്ട് കണ്‍സോര്‍ഷ്യം. യാതൊരു കാരണവശാലും ജലത്തെ വിലപേശാന്‍ ഉപയോഗിക്കരുതെന്നും അത് ദൈവത്തിന്റെ വരദാനമാണെന്നും ജല പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സി ആവശ്യപ്പെട്ടു. ആക്രമണത്തിന്റെ ഫലമായി ട്രിപോളിക്ക് പുറമേ, ഗര്‍യാനിലും മറ്റ് ചില പടിഞ്ഞാറന്‍ മലയോര നഗരങ്ങളിലും ജലവിതരണം തടസ്സപ്പെട്ടിരുന്നു. യുദ്ധം കാരണം പൈപ്പ് ലീക്കേജ് ഇല്ലാതാക്കാന്‍ ബുദ്ധിമുട്ടുള്ളതായി അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജലക്ഷാമം ഏറ്റവും രൂക്ഷമായ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് ലിബിയ.

Share this news

Leave a Reply

%d bloggers like this: