കേരളത്തില്‍ ചുവപ്പു കോട്ടകള്‍ തകരുന്നു : സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമോ ?

ലോക്സഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ ഫല സൂചനകള്‍ പുറത്ത് വന്നപ്പോള്‍ ഇടതുപക്ഷ പാര്‍ട്ടികളായ സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ് കാര്യങ്ങള്‍ . ഇടതുപക്ഷ പാര്‍ട്ടികള്‍ കാര്യമായ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന കേരളത്തില്‍ ഒരു സീറ്റില്‍ പോലും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നിലല്ല എന്ന നിലയിലാണ് കാര്യങ്ങള്‍.

1977ന് ശേഷം സിപിഎം എംപിയില്ലാതാകുമോ? സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവി അപകടത്തില്‍. ഡിഎംകെ സഖ്യത്തില്‍ സിപിഎമ്മും സിപിഐയും മത്സരിക്കുന്ന തമിഴ്നാട്ടില്‍ മാത്രമാണ് ഇടതുപാര്‍ട്ടികള്‍ക്ക് ആശ്വാസം. ഡിഎംകെ സഖ്യത്തിന്റെ ഭാഗമായ സിപിഎം കോയമ്പത്തൂരിലും മധുരയിലും ലീഡ് ചെയ്യുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും സിപിഎമ്മോ ഇടതു പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റാണ് ബംഗാളില്‍ സിപിഎമ്മിന് കിട്ടിയിരുന്നത്. ഇത്തവണ ഒരു സിറ്റ് പോലും സിപിഎം ബംഗാളില്‍ നേടില്ല എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. ത്രിപുരയിലും സിപിഎമ്മിന് വിജയപ്രതീക്ഷകളില്ല.

2014ല്‍ സിപിഎമ്മിന് ഒമ്പത് സീറ്റുകളും (കേരളത്തില്‍ അഞ്ച്, ബംഗാളില്‍ രണ്ട്, ത്രിപുരയില്‍ രണ്ട്) സിപിഐയ്ക്ക് ഒരു സീറ്റുമാണ് (തൃശൂര്‍) ലോക്സഭയിലുണ്ടായിരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സീറ്റ്, വോട്ട് കണക്കുകള്‍ നോക്കുമ്പോള്‍ സിപിഎമ്മിന്റേയും സിപിഐയുടേയും ദേശീയ പാര്‍ട്ടി പദവികള്‍ ഭീഷണിയിലാണ്.

Share this news

Leave a Reply

%d bloggers like this: