കൊച്ചി: നിപ ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മെഡിക്കല്‍ ബുള്ളറ്റിന്‍. കഴിഞ്ഞ 48 മണിക്കൂറായി യുവാവിന് പനിയില്ല. എന്നാല്‍ ശരീരത്തില്‍ നിപ വൈറസ്സിന്റെ സാന്നിധ്യം ഇല്ലെന്ന് പൂര്‍ണമായും ഉറപ്പിച്ചാലല്ലാതെ ഇദ്ദേഹത്തിന് ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ കഴിയില്ല. പരസഹായമില്ലാതെ നടന്നുതുടങ്ങിയിട്ടുണ്ടെന്നും ഭക്ഷണം സ്വയം കഴിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. നന്നായി ഉറങ്ങുന്നുമുണ്ട്.
അതെസമയം 329 പേര്‍ ഇപ്പോഴും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 277 പേരെ ലോ റിസ്‌ക് വിഭാഗത്തിലും 52 പേരെ ഹൈ റിസ്‌ക് വിഭാഗത്തിലുമാണ് പെടുത്തിയിരിക്കുന്നത്. ആശങ്കയുടെ സാഹചര്യമില്ലെങ്കിലും ജൂലൈ ആദ്യവാരം വരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായിത്തന്നെ തുടരും. സംസ്ഥാനത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ മൂന്നംഗ വിദഗ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. നിപ രോഗികളെ കൈകാര്യം ചെയ്യേണ്ട വിധം ആരോഗ്യപ്രവര്‍ത്തകരെ ഇവര്‍ പരിശീലിപ്പിക്കുന്നുണ്ട്.
മെഡിക്കല്‍ കോളജില്‍ ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴ് രോഗികളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇവരിലൊരാളെ ഐസിയുവിലേക്ക് മാറ്റിയിട്ടുള്ളത് മറ്റ് ചികിത്സകള്‍ തുടരുന്നതിനായാണ്. ഇതിനിടെ ആലുവ പാലസില്‍ 45 വവ്വാലുകളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. നാളെ പറവൂരില്‍ സാമ്പിള്‍ ശേഖരണം നടക്കും.