വെള്ളപ്പൊക്കത്തിലും മദ്യവില്‍പനയില്‍ റെക്കോഡിട്ട് കേരളം; പ്രളയകാലത്ത് അകത്താക്കിയത് 1,229 കോടി രൂപയുടെ മദ്യം

പ്രളയകാലത്തും വെള്ളമടിയില്‍ റെക്കോഡിട്ട് മലയാളികള്‍. ശക്തമായ മഴയും ഉരുള്‍പൊട്ടലുമൊക്കെ നാശം വിതച്ച ഓഗസ്റ്റില്‍ മാത്രം കേരളം കുടിച്ചു തീര്‍ത്തത് 1,229 കോടി രൂപയുടെ മദ്യമെന്നു ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക്. ജൂലൈ മാസത്തെ വില്‍പനയേക്കാള്‍ 71 കോടി രൂപ അധികമാണ് ഓഗസ്റ്റില്‍ ബെവ്‌കോയ്ക്ക് ലഭിച്ചത്. ഈ വര്‍ഷം ഓഗസ്റ്റു വരെ സംസ്ഥാനത്ത് 9,878.83 കോടി രൂപയുടെ മദ്യമാണു വിറ്റത്. മുന്‍വര്‍ഷം ഇതേ സമയത്തെ വില്‍പനയിയേക്കാള്‍ 637.45 കോടിയുടെ വര്‍ധനവുണ്ടായെന്നും ബെവ്‌കേയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

മഴക്കെടുതിയ്ക്കിടെ ചങ്ങനാശേരി, കൊരട്ടി എന്നിവിടങ്ങളിലെ മദ്യശാലകള്‍ക്കു മാത്രമാണ് രണ്ടു ദിവസം അവധി നല്‍കേണ്ടി വന്നത്. അതേസമയം കഴിഞ്ഞവര്‍ഷത്തെ പ്രളയ കാലത്ത് മുപ്പതോളം വില്‍പ്പനശാലകളാണ് അടച്ചിടേണ്ടി വന്നത്. എന്നിട്ടും അന്ന് 1143 കോടി രൂപയുടെ മദ്യം വിറ്റു. അതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇക്കുറി 86 കോടിയുടെ വരുമാന വര്‍ധനവ് മാത്രമാണുണ്ടായത്. പരമാവധി ഔട്ട്‌ലെറ്റുകള്‍ തുറന്നിട്ടും പ്രതീക്ഷിച്ചത്രയും വില്‍പനയുണ്ടായില്ലെന്നാണ് ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കുന്നത്.

ഈ സാഹചര്യത്തില്‍ ഓണം സീസണില്‍ വില്‍പന ഉയരുമെന്ന പ്രതീക്ഷയിലാണ് ബെവ്‌കോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടി രൂപയാണു മദ്യവില്‍പനയിലൂടെ ബെവ്‌കോ നേടിയത്. 1567 കോടിയുടെ സര്‍വകാല നേട്ടമാണ് അന്നുണ്ടായത്.
ഇക്കൊല്ലം തിരിച്ചടിയുണ്ടാകുമെന്നു കരുതിയ ജൂണിലും വില്‍പന വര്‍ധിച്ചു. ജൂണില്‍ തിരൂരിലെവില്‍പ്പനശാലയിലാണ് ഏറ്റവും കൂടുതല്‍ കച്ചവടം നടന്നത്. ഏറ്റവും പിന്നിലായത് മൂന്നാറിലെ വില്‍പ്പനശാലയും.

കുടിയന്‍മാരുടെ കണ്ണു തള്ളിപ്പോകും ഈ കണക്കുകള്‍ കണ്ടാല്‍; 167.36 രൂപയുടെ ബക്കാര്‍ഡി റം വില്‍ക്കുന്നത് 1240 രൂപയ്ക്ക്. 2017-18 കാലയളവില്‍ 12937.20 കോടിയായിരുന്ന വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 14,508.10 കോടിയായി ഉയര്‍ന്നു. പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്തെ മദ്യ വില്‍പന 5000 കോടിയില്‍നിന്നു 10,000 കോടിയായി വര്‍ധിച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: