ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ യുടെ പോക്ക് അപകടത്തിലേക്കെന്ന് വ്യക്തമാക്കി ഐ.എം. എഫ്

വാഷിംഗ്ടണ്‍ ഡി സി : ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ആശങ്കാജനകമാണെന്ന് ഐഎംഎഫ് വക്താവ് ഗെറി റൈസ്.കോര്‍പ്പറേറ്റ് മേഖലയുമായി ബന്ധപ്പെട്ടുള്ള നിയന്ത്രണ സംവിധാനത്തിലെ അനിശ്ചിതത്വങ്ങളും ബാങ്കിംങ് ഇതര സ്ഥാപനങ്ങളുടെ മോശം പ്രവര്‍ത്തനവുമാണ് തിരിച്ചടിയുണ്ടാക്കുന്നതെന്നാണ് ഐ എം എഫിന്റെ നിലപാട്. ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്തം ആഭ്യന്തര വളര്‍ച്ച അഞ്ച് ശതമാനമായി കുറഞ്ഞിരുന്നു. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

തുടര്‍ച്ചയായി അഞ്ചാം പാദത്തിലാണ് മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ കുറവുണ്ടാകുന്നത്. സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടെന്ന കാര്യം സര്‍ക്കാരും അംഗീകരിച്ചതാണ്. ഇതിന്റെ ഭാഗമായി രണ്ട് ഘട്ടങ്ങളിലായി ധനവകുപ്പ് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു. പണത്തിന്റെ ലഭ്യത ഉറപ്പാക്കാനും ഓഹരി വിപണിയിലെ വിദേശ നിക്ഷേപകരെ പിടിച്ചുനിര്‍ത്തുന്നതിനുമുള്ള നടപടികളായിരുന്നു ആദ്യം ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് ശേഷവും ഓഹരി വിപണിയില്‍നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയായിരുന്നു.

ബാങ്കിംങ് രംഗത്തെ പരിഷ്‌ക്കാരമായിരുന്നു പിന്നീട് പ്രഖ്യാപിച്ചത്. പൊതുമേഖല ബാങ്കുകള്‍ ലയിപ്പിച്ച് വലിയ ബാങ്കുകള്‍ ആക്കുന്ന നടപടിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതൊടൊപ്പം പലിശ നിരക്കുകളിലും ബാങ്കുകള്‍ കുറവ് വരുത്തിയിരുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ച് ട്രില്ല്യണ്‍ ഇക്കോണമിയാക്കുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേറ്റെടുത്തപ്പോള്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതൊരു നടക്കാത്ത സ്വപ്നം മാത്രമാണെന്നാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ് പറഞ്ഞത്.

ദീര്‍ഘ കാലം നീണ്ടുനില്‍ക്കുന്ന ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലാണെന്ന കാര്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതാണ് പ്രശ്നം സങ്കീര്‍ണമാക്കുന്നതെന്നാണ് മന്‍മോഹന്‍ സിംങ് ആരോപിച്ചത്. ഇരുപതു വര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയിലാണ് ഓട്ടോ മൊബൈല്‍ രംഗം. ഓണ്‍ ലൈന്‍ ടാക്സികളെ യുവാക്കളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതാണ് ഓട്ടോ മൊബൈല്‍ രംഗത്തെ പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

Share this news

Leave a Reply

%d bloggers like this: