ഡബ്ലിൻ: യൂറോപ്പിലെ പ്രമുഖ ഫുഡ് ഡെലിവറി സർവീസ് ആയ ‘ഡെലിവെറോ’ മറ്റൊരു പരീക്ഷണവുമായി രംഗത്ത്. കാണാതാകുന്നവരെ കണ്ടെത്താൻ ഡെലിവറി ബാഗിൽ ഇവരുടെ ഫോട്ടോ പതിച്ചാണ് ഈ ഡിസംബർ മാസത്തിൽ കമ്പനി ഫുഡ് ഡെലിവറി നടത്തുന്നത്. കണാതാകുന്നവരുടെ ദേശീയ ദിനമായ ഡിസംബർ 4 മുതലാണ് ഫുഡ് ഡെലിവെറിയ്ക്കൊപ്പം ഇവരുടെ ഫോട്ടോയും, വിവരങ്ങളും നൽകിത്തുടങ്ങിയത്. ഡിസംബർ മാസത്തിൽ അയർലണ്ടിൽ100 ആളുകളുടെ ഫോട്ടോ ഇത്തരത്തിൽ പ്രചരിപ്പിക്കാനാണ് പരിപാടി. നാഷണൽ മിസ്സിംഗ് പേഴ്സൺ ഹെൽപ്‌ലൈനുമായി ചേർന്നാണ് ഡെലിവെറോ ഇത് നടപ്പാക്കുന്നത്.
അയർലണ്ടിന് പുറമെ യുകെ, ബെൽജിയം, നെതർലൻഡ്‌സ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലും കണാതായവരെ കണ്ടെത്താനുള്ള പുതിയ മാർഗം പരീക്ഷിക്കുനുണ്ട്. യുകെ യിൽ ഇതിനോടകം ഇത്തരത്തിൽ 4 പേരെ കണ്ടെത്താൻ കഴിഞ്ഞതായി ഡെലിവെറോ വക്താവ് അറിയിച്ചു. നാഷണൽ മിസ്സിംഗ് പേഴ്സൺ ഹെല്പ് ലൈനിന് വേണ്ടി 10,000 യൂറോയോളം ഡെലിവെറോ സംഭാവനയും നൽകിയിരുന്നു. അയർലണ്ടിൽ മാത്രം പ്രതിവർഷം പതിനായിരക്കണക്കിന് ആളുകളെയാണ് കാണാതാകുന്നത്. ഇതിൽ നൂറോളം പേരെ കുറിച്ച് യാതൊരു വിവരവും പിന്നീട് ലഭിക്കാറില്ലെന്നാണ് നാഷണൽ മിസ്സിംഗ് പേഴ്സൺ ഹെല്പ് ലൈൻ പറയുന്നത്. ഫുഡ് ഡെലിവെറിയ്ക്കൊപ്പം പുതിയൊരാശയം അവതരിപ്പിച്ച ഡെലിവെറോയ്ക്ക് നല്ല പ്രതികരണമാണ് ഇതിലൂടെ ലഭിച്ചത്.