കൊച്ചി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പൊതു നിരത്തുകളിലും, ക്യാമ്പസുകളിലും തുടങ്ങിയ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങൾ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പടർന്ന് പന്തലിക്കുമ്പോൾ കേരളവും ഒരു ബഹുജന പ്രക്ഷോഭത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ ബഹിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് ലോംഗ് മാര്‍ച്ച്. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ ആണ് അവസാനിച്ചത്.
മാര്‍ച്ചില്‍ വിവിധ മത, രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവർ, തൊഴിലാളികൾ, ട്രാൻസ് ജെൻഡേഴ്സ്, വിദ്യാര്‍ത്ഥികളും യുവജനങ്ങളും കുട്ടികളും കല, സാംസ്‌കാരിക, സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖരുൾപ്പെടെ പങ്കാളികളാവും. സമാധാനപരവും ജനാധിപത്യപരവുമായി കൊച്ചിന്‍ ഷിപ്പ് യാര്‍ഡിലേക്ക് നടക്കുകയും അവിടെ വച്ച് ഭരണഘടനയുടെ ഭാഗങ്ങള്‍ വായിച്ച് പ്രതിഷേധിക്കുകയുമാണ് മാർച്ചിന്റെ ലക്ഷ്യം. ‘അവർക്കെതിരെ നമ്മൾ’എന്നതാണ് ലോംഗ് മാർച്ചിൽ ഉയർത്തുന്ന മുദ്രാവാക്യം.
മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിരവധി സാംസ്‌കാരിക സാമൂഹിക പ്രവർത്തകർ എത്തിയിട്ടുണ്ട്. ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മുൻ എംപി എം ബി രാജേഷ്, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സംവിധായകൻ രാജീവ് രവി, തിരക്കഥാകൃത്ത് ശ്യാം പുഷ്‌ക്കരൻ, സംവിധായകനും നടനുമായ ഷാഹിദ് യഹിയ, നടിമാരായ പാർവതി തിരുവോത്ത്, റിമാ കല്ലിങ്കൽ, നിമിഷാ സജയൻ, അനാർക്കലി മരക്കാർ, ദിവ്യാ ഗോപിനാഥ്, ശീതൾ ശ്യാം ഉൾപ്പെടെ നിരവധി പേർ ലോംഗ് മാർച്ചിന്റെ ഭാഗമായി