കൊച്ചി: ജനുവരി 12 ഓടെ മരടിലെ ഫ്ലാറ്റുകൾ ഒരു ഓർമ്മമാത്രമായി മാറും. തീരദേശ പരിസ്ഥിതി ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച മരടിലെ വിവാദ ഫ്ലാറ്റുകൾ ജനുവരി 11,12 തീയ്യതികളിൽ പൊളിച്ചുമാറ്റും. ഹോളി ഫെയ്ത്ത് എന്ന ഫ്ലാറ്റാണ് ആദ്യം പൊളിക്കുക. ജനുവരി 11 ന് രാവിലെ 11 മണിയാണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന സമയം. പിന്നാലെ 11.30 ന് ആൽഫ ടവേഴ്സിൽ സ്ഫോടനം നടത്തും. പിറ്റേന്ന് ജനുവരി 12 ന് രാവിലെ 11 മണിക്ക് ജെയ്ൻ ഫ്ലാറ്റിലും സ്ഫോടനം നടത്തും. അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്ക് ഗോൾഡൻ കായലോരവും പൊളിക്കും. സ്ഫോടനം നടക്കുമ്പോൾ നാല് മണിക്കൂർ പരിസരവാസികൾ മാറിനിൽക്കണമെന്നും നിർദേശമുണ്ട്.
മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നാശനഷ്ടങ്ങളും ആശങ്കകളും വ്യക്തമാക്കി മരട് നഗരസഭയും സമീപവാസികളും മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് സമയക്രം സംബന്ധിച്ച് തീരുമാനമാവുന്നത്. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ കായലോരമേഖലകള്‍ പരിഗണിക്കണം, കെട്ടിടങ്ങൾ പൊളിച്ചശേഷം സമീപത്തെ വീടുകള്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടം കണക്കാക്കി പുനര്‍നിര്‍മ്മിക്കാനും അതല്ലെങ്കില്‍ പുതിയ വീട് നിര്‍മ്മിക്കാനുമുള്ള സഹായത്തിനുള്ള നടപടി സ്വീകരിക്കണമെന്നുമായിരുന്നു കഴിഞ്ഞ ദിവസം സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.