അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നിലവിലെ ടി20 ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് അയര്‍ലണ്ട്. നാല് റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിനെ ക്രിക്കറ്റിലെ കുഞ്ഞന്മാരായ അയര്‍ലണ്ട് അട്ടിമറിച്ചത്.
സ്‌കോര്‍
അയര്‍ലണ്ട്: 208/7(20 ഓവർ )
വെസ്റ്റ് ഇന്‍ഡീസ്: 204/7(20ഓവർ)
ആദ്യം ബാറ്റു ചെയ്ത അയര്‍ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണിങ് വിക്കറ്റിലെ പോള്‍ സ്റ്റിര്‍ലിങിന്റേയും(47 പന്തില്‍ 95) കെവിന്‍ ഒ ബ്രിയന്റേയും(32 പന്തില്‍ 48) ബാറ്റിംങാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
ആദ്യ ആറ് ഓവറിലെ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടമില്ലാതെ 93 റണ്‍സാണ് അയര്‍ലണ്ട് അടിച്ചത്. ഇത് ലോകറെക്കോഡാണ്.
പോള്‍ സ്റ്റിര്‍ലിംങ്പോള്‍ സ്റ്റിര്‍ലിംങ്എട്ട് സിക്‌സറുകളും ആറ് ഫോറും അടിച്ചാണ് പോള്‍ സ്റ്റിര്‍ലിംങ് 95 റണ്‍ നേടിയത്. ഒ ബ്രിയന്‍ നാല് ഫോറും രണ്ട് സിക്‌സറും പറത്തി. അയര്‍ലണ്ട് ആകെ അടിച്ച 12 സിക്‌സില്‍ പത്തും ഓപണിംങ് ജോഡികളാണ് നേടിയത്.
രണ്ട് റണ്‍സിന്റെ ഇടവേളയില്‍ കെവിന്‍ ഒബ്രിയനും സ്റ്റിര്‍ലിങും പുറത്തായതോടെ അയര്‍ലണ്ടിന്റെ അതിവേഗ ബാറ്റിംങ് അവസാനിച്ചു. എങ്കിലും അവര്‍ 20 ഓവറില്‍ 209റണ്‍ എന്ന മികച്ച വിജയലക്ഷ്യം തന്നെ വിന്‍ഡീസിന് മുന്നില്‍ വെച്ചു.
അയര്‍ലണ്ടിനെ ഒത്തൊരുമിച്ച് മറികടക്കാനാണ് വിന്‍ഡീസ് ശ്രമിച്ചത്. കൂറ്റനടിക്കാരായ വിന്‍ഡീസ് താരങ്ങളെല്ലാം ഒരു സിക്‌സറെങ്കിലും നേടുകയും ചെയ്തു. 15 സിക്‌സറുകളാണ് വിന്‍ഡീസ് പറത്തിയത്. എവിന്‍ ലൂയിസ്(53), ഹെറ്റ്‌മെയര്‍(28), പൊള്ളാര്‍ഡ്(31), റുഥര്‍ഫോര്‍ഡ്(26) തുടങ്ങിയവരെല്ലാം മൂന്നുവീതം സിക്‌സറുകള്‍ പറത്തി. പൂരനും(26), സിമ്മണ്‍സും(22) കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. എന്നിട്ടും 20 ഓവറുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ നാല് റണ്‍സ് അകലെ വെസ്റ്റ് ഇന്‍ഡീസ് കിതച്ചു വീണു.