ഏഴ് ദിവസം 64 വിമാനങ്ങള്‍, കേരളത്തിലേക്ക് 15 സര്‍വീസുകള്‍; പ്രവാസികളുടെ വരവ് വ്യാഴാഴ്ച മുതൽ

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങൾ വ്യാഴാഴ്ച മുതൽ എത്തി തുടങ്ങും. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സർവീസുകളാണുള്ളത്. രണ്ടെണ്ണം യുഎഇയിൽ നിന്നും ഖത്തറിൽ നിന്നും സൗദി അറേബ്യയിൽ നിന്നും ഓരോ വിമാനങ്ങളും സർവീസ് നടത്തും.

വ്യാഴാഴ്ച മുതൽ അടുത്ത ഏഴ് ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാനങ്ങളിലാണ് പ്രവാസികളെത്തുക. 12 രാജ്യങ്ങളിൽ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. 14800 ഓളം പേരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കും. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിൽ നിന്നും ലഭിച്ചുള്ള റിപ്പോർട്ടുകളനുസരിച്ചാണിത്. അതേ സമയം ഇക്കാര്യത്തിൽ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുണ്ട്. കൂടാതെ കപ്പലുകളിലും പ്രവാസികളെത്തും

എബസികൾ വഴി രജിസ്റ്റർ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായാണ് കൊണ്ടുവരുന്നത്. രജിസ്റ്റർ ചെയ്തവരിൽ നിന്ന് ആരോഗ്യ പ്രശനങ്ങൾ ഉള്ളവർ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ടൂറിസ്റ്റ് വിസയിൽ എത്തി കുടുങ്ങിയവർ, ജോലി നഷ്ടപ്പെട്ടവർ, അടുത്ത ബന്ധുക്കൾ മരിച്ചവർ, ലേബർ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയത്. രജിസ്റ്റർ ചെയ്ത മുഴുവൻപേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം. അടിയന്തര സാഹചര്യമില്ലാത്തവരെ രണ്ടാം ഘട്ടത്തിലാകും കൊണ്ടുവരിക.

വിമാനത്തിൽ യാത്ര ചെയ്യുന്നതിന് വെബ്സൈറ്റ്, ട്രാവൽസ് വഴി ടിക്കറ്റ് ലഭിക്കില്ല. സ്ഥാനപതി കാര്യാലയം തയാറാക്കി നൽകുന്ന ലിസ്റ്റ് പ്രകാരം എയർ ഇന്ത്യ എക്സ്പ്രസ്സ് ഓഫീസുകളിൽ നിന്നാണ് ടിക്കറ്റ് ലഭിക്കുകയെന്നും എംബസി അധികൃതർ അറിയിച്ചു.

യുഎഇ, ഖത്തർ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, മലേഷ്യ, അമേരിക്ക, സിങ്കപ്പൂർ, യുകെ, ബംഗ്ലാദേശ്, ഫിലിപൈൻസ് എന്നിവടങ്ങളിൽ നിന്നാണ് ആദ്യ ആഴ്ചയിൽ പ്രവാസികളെ വിമാനത്തിൽ കൊണ്ടുവരുന്നത്.

അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സർവീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.

രണ്ടാം ദിവസം ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം എത്തും. മൂന്നാം ദിവസം കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കും, ഒമാനിൽ നിന്ന് കൊച്ചിയിലേക്കും വിമാനം എത്തും.

നാലാം ദിവസം ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്കും, സിംഗപ്പൂരിൽ നിന്ന് കൊച്ചിയിലേക്കും വിമാനമുണ്ട്. അഞ്ചാം ദിവസം ദമാം (സൗദി അറേബ്യ)-കൊച്ചി, മനാമ – കോഴിക്കോട്, ദുബായ് – കൊച്ചി എന്നിവടങ്ങളിൽ നിന്ന് വിമാനം എത്തും.

ആറാം ദിവസം കോലാലംപൂരിൽ നിന്ന് കൊച്ചിയിലേക്ക് വിമാനം. ഏഴാമത്തെ ദിവസം കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും. ജിദ്ദ (സൗദി)യിൽ നിന്ന് കൊച്ചിയിലേക്കും സർവീസുണ്ട്.

കേരളത്തെ കൂടാതെ തമിഴ്നാട്, മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, ജമ്മുകശ്മീർ, കർണാടക ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്കാണ് ആദ്യ ആഴ്ച വിവിധ രാജ്യങ്ങളിൽ നിന്നായി വിമാനങ്ങൾ സർവീസ് നടത്തുക. ഏറ്റവും കൂടുതൽ സർവീസുകളുള്ളത് കേരളത്തിലേക്കാണ്. 15 സർവീസുകളാണ് ആദ്യ ആഴ്ചയിൽ കേരളത്തിലേക്കുള്ളത്. തമിഴ്നാട്ടിലേക്ക് 11 ഉം മഹാരാഷ്ട്രയിലേക്ക് ഏഴും സർവീസുകളുണ്ട്.

Share this news

Leave a Reply

%d bloggers like this: