കോവിഡ് -19 യാത്രാ നിരോധനം തുടരുന്നതിനാൽ ഡബ്ലിൻ ഉൾപ്പെടെ നാല് ഓഫീസുകളിലായി 250 ജോലികൾ Ryanair വെട്ടിക്കുറയ്ക്കുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ എയർലൈൻ ഗ്രൂപ്പ് ബിസിനസ്സ് ആയ Ryanair പൈലറ്റുമാരുടെയും ക്യാബിൻ ക്രൂവിന്റെയും എണ്ണം 3,000 കുറയ്ക്കുന്നതിന് യൂണിയനുകളുമായി ചർച്ച ചെയ്യുന്നതിനിടയിലാണ് 250 ഓഫീസ് ജീവനക്കാരെക്കൂടി കുറക്കുന്ന തീരുമാനം പുറത്തു വരുന്നത്.
ലണ്ടൻ സ്റ്റാൻസ്റ്റഡ്, മാഡ്രിഡ്, പോളണ്ടിലെ റോക്ലോ, ഡബ്ലിൻ ആസ്ഥാനം തുടങ്ങിയ കേന്ദ്രങ്ങളിലെ 250 സ്റ്റാഫുകളെ കുറയ്ക്കുന്നതായി Ryanair സ്ഥിരീകരിച്ചു.
ഈ നാല് ഓഫീസുകളിലും നിർബന്ധിത വെട്ടികുറക്കലുകൾ വേണ്ടിവരുമെന്ന് എയർലൈൻ ഗ്രൂപ്പിന്റെ പീപ്പിൾ ഡയറക്ടർ ഡാരെൽ ഹ്യൂസ് പറഞ്ഞു.
യാത്രാ നിരോധനം വന്നതോടെ ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ എയർലൈൻ നെറ്റ്‌വർക്കിലുടനീളം യാത്രക്കാരുടെ എണ്ണം 99 ശതമാനം ഇടിഞ്ഞു. യൂറോപ്യൻ ഗവൺമെന്റുകൾ വൈറസ് പടരാനുള്ള സാധ്യത കണക്കിലെടുത്ത് മിക്ക യാത്രകളും നിരോധിച്ചിരുന്നു.
ജൂൺ 1 ന് ഓഫീസുകൾ വീണ്ടും തുറക്കുമ്പോൾ പോളണ്ടിലെ Buzz, Malta Air, ഓസ്ട്രിയയിലെ
Laudamotion, Ryanair എന്നീ കമ്പനികളുടെ ബിസിനസ്സിൽ ഗണ്യമായ ഇടിവ് ഉണ്ടാകുമെന്ന് ഗ്രൂപ്പ് ചൂണ്ടിക്കാട്ടി.
പൈലറ്റ്, ക്യാബിൻ ക്രൂ എന്നിവരുടെ എണ്ണം 3000 കുറക്കുന്നതിനും, ശമ്പളം 20 ശതമാനം കുറയ്ക്കാനുമുള്ള നിർദേശങ്ങൾ സംബന്ധിച്ച് Ryanair യൂണിയനുകളുമായി ചർച്ച തുടരുകയാണ്. 5,500 ഓളം പൈലറ്റുമാരും 9,000 ക്യാബിൻ ക്രൂവും യൂറോപ്പിലുടനീളം ഈ ഗ്രൂപ്പിനായി പ്രവർത്തിക്കുന്നുണ്ട്. വെട്ടിക്കുറവിന്റെ കൂടുതൽ വിവരങ്ങൾ ഈ മാസം അവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സംഘം അറിയിച്ചു.
യൂറോപ്പിലുടനീളം Ryanair കടുത്ത മത്സരം നേരിടുന്നുണ്ട്, കാരണം 30 ബില്യൺ യുറോയിലധികം നിയമവിരുദ്ധമായ സഹായ സബ്‌സിഡികൾ ലഭിച്ച ഫ്ലാഗ് കാരിയർ എയർലൈനുകളുമായി മത്സരിക്കാൻ Ryanair നിർബന്ധിതരാകുന്നുവെന്ന് ഹ്യൂസ് പറഞ്ഞു. ഈ സഹായം എതിരാളികളെ വർഷങ്ങളായി കുറഞ്ഞ വിലയ്ക്ക് ബിസിനസ്സ് നടത്താൻ സഹായിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ ഫ്രാൻസും സ്വീഡനും ഈ രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമാനക്കമ്പനികൾക്ക് നൽകുന്ന നികുതി ഇളവുകൾ ഐറിഷ് കമ്പനികൾക്ക് ഇതിനകം തന്നെ വെല്ലുവിളിയാവുകയും ചെയ്തിട്ടുണ്ട്. ഓസ്ട്രിയയിലെ Laudamotion അനുബന്ധ കമ്പനിയായ ഓസ്ട്രിയൻ എയർലൈൻസിന് 800 മില്യൺ ഡോളർ പാക്കേജ് വാഗ്ദാനം ചെയ്യുന്നതിനെ എതിർക്കുമെന്നും ഐറിഷ് ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി.