കോവിഡ് -19 വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടച്ചതിനാൽ അവധിക്കാലം ആസ്വദിക്കുന്ന കുട്ടികളിൽ അപകടങ്ങൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. അവധിക്കാല റഗ്ബി പരിശീലനകേന്ദ്രങ്ങളിൽ നിന്നുള്ള അപകടങ്ങളുടെ എണ്ണം വർദ്ധിക്കുമെങ്കിലും, കഴിഞ്ഞ ആഴ്ചകളിൽ ട്രാംപോളിനിൽ നിന്നോ, കളിക്കിടയിലോ അപകടം പറ്റിയ എൺപതോളം കുട്ടികളെയാണ് ക്രംലിനിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ചികിത്സക്കായി എത്തിച്ചത്.
സ്കൂളുകൾ അടച്ചതു മുതൽ കുട്ടികൾക്ക് ഉണ്ടാകുന്ന അപകടങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണെന്ന് ക്രംലിനിലെ ചിൽഡ്രൻസ് ഹെൽത്ത് സെന്ററിലെ പീഡിയാട്രിക് എമർജൻസി മെഡിസിൻ കൺസൾട്ടന്റ് ഡോ. കരോൾ ബ്ലാക്ക്ബേൺ പറഞ്ഞു.
കായികമേഖലയിൽ നിന്നും കുട്ടികൾക്ക് പരിക്കേൽക്കുന്നത് കുറയുകയും വീഴ്ച, ട്രാംപോളിനുകൾ/സൈക്കിളിൽ നിന്നുമുള്ള വീഴ്ച തുടങ്ങി വീടുകളിൽ നിന്നുള്ള പരിക്കുകൾ വർധിക്കുന്നുവെന്ന് ഡോ. ബ്ലാക്ക്മാൻ പറഞ്ഞു. ട്രാംപോളിനിൽ നിന്നും ഉണ്ടാകുന്ന വീഴ്ച കൈ ഒടിവ്, തലക്ക് പരിക്ക് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
എന്നാൽ കോവിഡ് വ്യാപനത്തെ ഭയന്ന് മാതാപിതാക്കൾ അപകടം പറ്റുന്ന കുട്ടികളെ ആശുപത്രികളിൽ കൊണ്ടുവരാൻ തയ്യാറാകുന്നില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിൽ 60 ശതമാനത്തോളം കുറവ് സംഭവിച്ചുവെന്ന് കവൻ ജനറൽ ആശുപത്രിയിലെ ശിശുരോഗവിദഗ്ദ്ധ
ഡോ. അലൻ ഫിനാൻ പറഞ്ഞു.
പകർച്ചവ്യാധി തടയുന്നതിനായി പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് മാർച്ച് പകുതിയോടെ അയർലണ്ടിലെ എല്ലാ സ്കൂളുകളും അടച്ചിരുന്നു. ഇത് ശൈത്യകാലത്ത് കുട്ടികളിൽ കാണുന്ന ശ്വസന സംബന്ധമായ രോഗങ്ങൾ കുറയ്ക്കുന്നതിന് സഹായിച്ചുവെന്ന് ഡോ. ഫിനാൻ പറഞ്ഞു.