പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തിൽ ബ്രിട്ടനിൽ നിന്നും, കൊച്ചിയിലേക്ക് ഉൾപ്പെടെ അഞ്ചു നഗരങ്ങളിലേക്ക് എയർ ഇന്ത്യാ വിമാനങ്ങൾ പ്രത്യേക സർവീസ് നടത്തും. ജൂൺ 21നാണ് ലണ്ടൻ ഹിത്രൂ വിമാനത്താവളത്തിൽനിന്നും മുംബൈ വഴി കൊച്ചിയിലേക്കുള്ള വിമാനം. 21ന് രാത്രി പത്തിന് ഹീത്രിവിൽനിന്നും പുറപ്പെടുന്ന വിമാനം പിറ്റേന്ന് രാവിലെ 11.20ന് മുംബൈയിലെത്തും. അവിടെനിന്നും 12.50 പുറപ്പെട്ട് 2.50ന് കൊച്ചിയിൽ ഇറങ്ങും. വന്ദേഭാരത് മിഷനിൽ ബ്രിട്ടനിൽനിന്നും കേരളത്തിലേക്ക് ലഭിക്കുന്ന രണ്ടാമത്തെ വിമാനമാണിത്. മിഷന്റെ രണ്ടാംഘട്ടത്തിൽ, മേയ് 19ന് വിജയവാഡയിലേക്ക് പോയ വിമാനം കൊച്ചി വഴിയായിരുന്നു യാത്ര ചെയ്തിരുന്നെങ്കിലും കഷ്ടിച്ച് നൂറിലേറെ മലയാളികൾക്ക് മാത്രമാണ് അതിൽ ടിക്കറ്റ് ലഭിച്ചത്. മൂന്നാം ഘട്ടത്തിലെ വിമാനം കൊച്ചിയിലേക്ക് മാത്രമായതിനാൽ മുന്നൂറിലേറെ യാത്രക്കാർക്ക് അവസരം ലഭിക്കും.
എന്നാൽ രണ്ടാം ഘട്ടത്തിൽ അയർലണ്ടിൽ നിന്ന് ഇന്ത്യയിലേക്ക് വിമാനം ഇല്ല. രണ്ടു വിമാനങ്ങൾ ആണ് ഇന്ത്യയിലേക്ക് നേരത്തെ പോയത്. രണ്ടും നിറയെ യാത്രക്കാരുമായിട്ടാണ് പറന്നത്. നൂറു കണക്കിന് ആളുകൾ ആണ് ഇന്ത്യയിലേക്ക് പോകാൻ ആയി കാത്തിരിക്കുന്നത്.യൂണിവേഴ്സിറ്റി ക്ലാസ് കഴിഞ്ഞതോടെ നൂറു കണക്കിന് വിദ്യാർത്ഥികളും അയർലണ്ടിൽ കുടുങ്ങിയിരിക്കുകയാണ്.എന്നിട്ടും രണ്ടാം ഘട്ടത്തിൽ അയർലണ്ടിൽ നിന്ന് വിമാനം അനുവദിക്കാത്തത് പ്രതിഷേധത്തിനു കാരണം ആയിട്ടുണ്ട്.
ലണ്ടനിൽ നിന്ന് കൊച്ചിയ്ക്കു പുറമെ 18ന് ഡൽഹി വഴി ബാംഗ്ലൂർക്കും, 19ന് ഡൽഹിവഴി വിജയവാഡയ്ക്കും 20ന് ഡൽഹി വഴി കൊൽക്കത്തയ്ക്കും, 22ന് മുംബൈ വഴി അഹമ്മദാബാദിനുമാണ് ബ്രിട്ടനിൽനിന്നുള്ള മറ്റ് സർവീസുകൾ. ഇതിനോടകം വന്ദേഭാരത് മിഷന്റെ രണ്ടുഘട്ടങ്ങളിലെ 11 വിമാനങ്ങളിലായി മൂവായിരത്തിലധികം ഇന്ത്യക്കാരാണ് ബ്രിട്ടനിൽനിന്നും ഇന്ത്യയിലേക്ക് യാത്ര തിരിച്ചത്. ഇന്ത്യൻ ഹൈക്കമ്മിഷന്റെ വെബ്സൈറ്റിൽ പേര് റജിസ്റ്റർ ചെയ്തവരിൽനിന്നും മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്കാകും ഇത്തവണയും എയർ ഇന്ത്യയിൽനിന്നും ബന്ധപ്പെട്ട് ടിക്കറ്റുകൾ നൽകുക. ഒസിഐ കാർഡുള്ളവരിൽനിനിന്നും പ്രത്യേക യാത്രാനുമതി ലഭിച്ചിട്ടുള്ളവർക്കും ഇക്കുറി അവസരം ഉണ്ടാകും. രോഗികൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, വീസാ കലാവധി അവസാനിച്ചവർ, ഉറ്റവരുടെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കേണ്ടവർ തുടങ്ങിയവർക്കാണ് മുൻഗണന. വിവിധ രാജ്യങ്ങളിനിന്നും നൂറിലേറെ വിമാനസർവീസുകളാണ് വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.