കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം സ്വന്തം നിലയിൽ ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത. പള്ളി സെമിത്തേരികളില്‍ സ്ഥലമില്ലെങ്കില്‍ മാത്രമെ ഇങ്ങനെ ദഹിപ്പിക്കാവൂ. ദഹിപ്പിച്ച ശേഷം ഭൗതികാവശിഷ്ടങ്ങള്‍ സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കോവിഡ് മരണസംഖ്യ കൂടുന്ന സാഹചര്യത്തിലാണ് തൃശൂര്‍ അതിരൂപതയുടെ പുതിയ നിര്‍ദേശം. വിശ്വാസികള്‍ കോവിഡ് മൂലം മരിക്കുകയാണെങ്കില്‍ അവരുടെ മൃതദേഹം പള്ളിപ്പറമ്പിലോ സെമിത്തേരിയിലാ സംസ്‌കരിക്കാം. എന്നാല്‍ ഇതിന് സ്ഥലമില്ലെങ്കില്‍ വീട്ടുവളപ്പില്‍ മൃതദേഹം ദഹിപ്പിക്കാം. ഇതാദ്യമായാണ് ഒരു ക്രൈസ്തവസഭ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കുന്നത്.
കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കണം മൃതദേഹം സംസ്‌കരിക്കേണ്ടത്. ഇത് കോവിഡ് കാലത്തേക്ക് മാത്രമായിരിക്കുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മൃതദേഹം എവിടെ സംസ്‌കരിച്ചാലും രണ്ട് വര്‍ഷത്തിനുള്ളില്‍ ഭൗതികാവശിഷ്ടങ്ങള്‍ പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യണമെന്നും സര്‍ക്കുലറില്‍ പറയുന്നു.