കോവിഡ്-19 വ്യാപനത്തെ തുടർന്നുണ്ടായ സാമൂഹിക-സാമ്പത്തിക മേഖലകളിലെ നിയന്ത്രണങ്ങൾ അയർലണ്ടിന്റെ സാമ്പത്തിക ഭാവിയെ സാരമായി തന്നെ ബാധിച്ചതായി റിപ്പോർട്ട്. സെൻട്രൽ ബാങ്കിന്റെ ത്രൈമാസ സാമ്പത്തിക ബുള്ളറ്റിനിലും ഇതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പ്രത്യക്ഷപ്പെട്ടു.
സാമ്പത്തിക മേഖലയിൽ പുരോഗതി കൈവരിക്കാൻ സാധിക്കുമെങ്കിലും അത് എങ്ങനെ പ്രാവർത്തികമാക്കുമെന്നുള്ള കാര്യം വ്യക്തമല്ല. സെൻട്രൽ ബാങ്കിന്റെ കണക്കുകൾ അനുസരിച്ച് ഏപ്രിലിൽ ഏറ്റവും മോശം അവസ്ഥയിലായിരുന്നു ഐറിഷ് സാമ്പത്തിക മേഖല. എന്നാൽ നിലവിൽ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്.
പകർച്ചവ്യാധി ഐറിഷ് GDP-യിൽ ഒൻപത് ശതമാനത്തിന്റെ കുറവാണ് ഉണ്ടാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഏപ്രിലിൽ ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് പേയ്മെന്റുകളിൽ 30% ഇടിവ് രേഖപ്പെടുത്തി. എന്നാൽ നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ ജൂണിൽ പേയ്‌മെന്റ് നില മെച്ചപ്പെട്ടു.
ഏപ്രിലിൽ 25 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ജൂണിൽ 22.5 ശതമാനമായി കുറഞ്ഞു. വർഷാവസാനത്തോടെ ഇത് 14.5% ആയി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പകർച്ചവ്യാധിയുടെ നിയന്ത്രണത്തെ ആശ്രയിച്ചാകും സമ്പദ്‌വ്യവസ്ഥയുടെ മുന്നോട്ടുള്ള ഭാവിയെന്നും സാമ്പത്തിക മേഘലയുടെ വീണ്ടെടുക്കൽ ക്രമേണ മാത്രമേ സാധ്യമാകുള്ളുവെന്നും സെൻട്രൽ ബാങ്കും സാമ്പത്തിക വിദഗ്ദ്ധരും ഒരുപോലെ അഭിപ്രായപ്പെടുന്നു.