കടലുകയറി വന്ന ബ്രിട്ടീഷുകാരുടെ കഥ നമുക്കറിയാം. എന്നാൽ, ലണ്ടൻ മുതൽ കൊൽക്കത്തവരെ ബസിൽ ചുറ്റിയടിച്ച് എത്തിയവരുടെ കഥ കേട്ടിട്ടുണ്ടോ. ബസിലോ…! മൂക്കത്ത് വിരൽവയ്‌ക്കാൻ വരട്ടെ. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു. അറുപതുകളിൽ ഇന്ത്യക്കും ബ്രിട്ടനുമിടയിൽ സർവീസ് നടത്തിയിരുന്ന ആൽബർട്ട്’ എന്ന് വിളിപ്പേരുള്ള ഡബിൾ ഡക്കർ ബസിന്റെ കാലം.
അറുപതുകളിൽ ലണ്ടനും കൊൽക്കത്തയ്‌ക്കും ഇടയിൽ 15 യാത്രയും 1968 മുതൽ ലണ്ടനും സിഡ്നിക്കും ഇടയിൽ 4 യാത്രയും ആൽബർട്ട് നടത്തി എന്നാണ് പറയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കോച്ച് റൂട്ടായ ലണ്ടനും കൊൽക്കത്തയ്ക്കും ഇടയിലുള്ള ആദ്യത്തെ ഓട്ടത്തിന് തൊട്ടുമുമ്പുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ബസിന്റെ കഥ ലോകമറിഞ്ഞത്.
ലണ്ടനിലെ വിക്ടോറിയ കോച്ച് സ്റ്റേഷനിൽ നിന്നായിരുന്നു ആദ്യയാത്ര.16,000 കിലോമീറ്റർ ദൂരം 49 ദിവസം കൊണ്ടാണ് ഈ ആഡംബര ബസ് ഓടിയെത്തിയിരുന്നത്. 85 പൗണ്ടായിരുന്നു (7,889 രൂപ)ടിക്കറ്റ് നിരക്ക്. ലണ്ടൻ കൊൽക്കത്ത യാത്രയ്‌ക്കിടയിൽ അപകടത്തിൽപ്പെട്ട ബസ് ആൻഡി സ്റ്റുവാർട്ട് എന്ന ബ്രിട്ടീഷുകാരൻ 1968ൽ വാങ്ങിയിരുന്നു.