കോവിഡ് -19 പരിശോധനയ്ക്ക് 250 യൂറോ വരെയാണ് അയർലണ്ടിലെ സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത്. ഇത്രയും തുകയെങ്കിലും നൽകേണ്ടി വരുമെന്ന് സ്വകാര്യ ആശുപത്രികളിൾ ഔദ്യോഗികമായിതന്നെ അറിയിച്ചു.
നാഷണൽ പബ്ലിക് ഹെൽത്ത് എമർജൻസി ടീം നൽകിയ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് പരിശോധനകൾ നടത്തുന്നതെന്ന് സ്വകാര്യ ആശുപത്രി അസോസിയേഷൻ അറിയിച്ചു.
സ്വകാര്യ ആശുപത്രികളിലെ രോഗികൾക്ക് ഉണ്ടാകുന്ന അധിക ചിലവുകൾ ആരോഗ്യ ഇൻഷുറൻസ് കമ്പനികൾ നൽകണമെന്നും അസോസിയേഷൻ അറിയിച്ചു. എന്നാൽ രാജ്യത്തെ പ്രധാന ആരോഗ്യ ഇൻഷുറൻസ് ദാതാക്കളായ VHI, Laya, Irish Life എന്നിവർ നിലവിൽ കോവിഡ് പരിശോധന ചിലവുകൾ വഹിക്കുന്നില്ല.
ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഇതിനെത്തുടർന്ന് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളിൽ ഇൻഷുറൻസ് കമ്പനികൾ ഉപഭോക്താക്കൾക്ക് നൽകിയ തുക വളരെ കുറവാണെന്നും അവർ ആരോപിച്ചു.
ആശുപത്രികളുമായി ഉടൻ ചർച്ച നടത്തുമെന്നും ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അതിനു ശേഷം ഉപഭോക്താക്കളെ അറിയിക്കുമെന്നും ലയ ഹെൽത്ത് കെയർ അറിയിച്ചു.