സ്‌റ്റാർട്ടപ്പുകളുടെ സാമ്പത്തികമായ സാധ്യതകൾ വിലയിരുത്താൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കും. ഈ സമിതിയുടെ ഗുഡ്‌ബുക്കിൽ ഇടംകിട്ടിയാൽ വായ്‌പ തരാൻ ധനകാര്യസ്ഥാപനങ്ങൾക്ക് മടിയുണ്ടാകില്ല. നിലവിൽ സ്‌റ്റാർട്ടപ്പടക്കമുള്ള സംരംഭങ്ങളുടെ സാമ്പത്തിക സാധ്യത വിലയിരുത്താൻ ധനകാര്യസ്ഥാപനങ്ങൾക്ക് വൈദഗ്‌ധ്യക്കുറവുണ്ട്. ഇതുമൂലം വായ്‌പ ലഭിക്കാത്ത അവസ്ഥയുമുണ്ട്. ഇതൊഴിവാക്കാനാണ് പുതിയ സംവിധാനം.
കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെഎസ്‌എഫ്‌ഇ അടക്കമുള്ള സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് സ്‌റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം ലഭ്യമാകുന്നതിന് ഈ സമിതിയുടെ വിലയിരുത്തൽ മതിയാകുമെന്ന് മന്ത്രി ടി എം തോമസ് ഐസക് വ്യക്തമാക്കി. ഐടി സെക്രട്ടറിയായിരിക്കും സമിതി തലവൻ. സാങ്കേതിക വിദഗ്‌ധർ അംഗങ്ങളാകും. കെഎഫ്‌സി സ്‌റ്റാർട്ടപ് സംരംഭകർക്കായി സംഘടിപ്പിച്ച വെബിനാറിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
സ്‌റ്റാർട്ടപ്പുകളുടെ സാമ്പത്തിക സാധ്യത സംബന്ധിച്ച പരിശോധന ധനകാര്യ സ്ഥാപനം നടത്തേണ്ടതില്ല. വായ്‌പയുടെ നഷ്ടസാധ്യതയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കും. ജാമ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാൽ വായ്‌പ നിഷേധിക്കുന്ന ബാങ്കുകളുടെ നിലപാടിൽ, ഓരോ കേസും പ്രത്യേകമായി പരിശോധിക്കും. ഇതിനായി സ്‌റ്റാർട്ടപ് മിഷൻ പ്രത്യേക സംവിധാനമൊരുക്കും.