പോളണ്ടിൽ നിന്ന് ഡബ്ലിൻലേക്കു വന്ന വിമാനം ബോംബ് ഭീഷണിയെ തുടർന്ന് ലണ്ടനിലെ Stansted എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തി.
ക്രാക്കോവിൽ നിന്നും ഡബ്ലിനിലേക്കു വന്ന റയാനെയർ വിമാനമാണ് സുരക്ഷ ഭീഷണിയെ തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം 6.40 ഓടെ സ്റ്റാൻസ്റ്റഡ് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടത്.
സ്‌ഫോടകവസ്തുക്കൾ വിമാനത്തിലുണ്ടെന്നുള്ള ഒരു കുറിപ്പ് വിമാനത്തിന്റെ ടോയ്‌ലറ്റിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. എന്നാൽ വിമാനത്തിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളൊന്നും തന്നെ കണ്ടെത്തിയില്ല. വിമാനം സുരക്ഷിതമാണെന്ന് കരുതുന്നുവെന്നും പോലീസ് അറിയിച്ചു.
വിമാനത്തിൽ നടത്തിയ തിരച്ചിലിൽ 26 , 47 വയസ്സു പ്രായമുള്ള രണ്ടുപേരെ സായുധ പോലീസ് അറസ്റ്റ് ചെയ്തു. വിമാനത്തെ അപകടത്തിലാക്കുമെന്ന് ഭീഷണി മുഴക്കിയ ഇരുവരും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.
വിമാനത്തിലെ യാത്രക്കാരെയും UK പോലീസ് പരിശോധിച്ചു. മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ഡബ്ലിനിലേക്ക് കൊണ്ടു പോകാമെന്ന് തീരുമാനിച്ചിരിക്കുകയാണ്.
യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് കുറയ്ക്കാനാണ് ഈ നടപടിയെന്നും യാത്രയിലുണ്ടായ ബുദ്ധിമുട്ടുകൾക്ക് ക്ഷമ ചോദിക്കുന്നുവെന്നും റയാനെയർ ഗ്രൂപ്പ് പറഞ്ഞു.