ലണ്ടനിൽ നിന്ന് ഓസ്ലോയിലേക്ക് പോകുകയായിരുന്ന റയാനെയർ വിമാനം ബോംബ്ഭീഷണി ഉണ്ടായതിനെ തുടർന്ന് എമർജൻസി ലാണ്ടിങ്ങ് നടത്തി. ഡെൻമാർക്കിൽ നിന്നുള്ള യുദ്ധവിമാനങ്ങളുടെ സഹായത്തോടെ നോർവീജിയൻ തലസ്ഥാനമായ ഒസ്ലോവിൽ വിമാനം സേഫ് ലാൻഡിംഗ് നടത്തുകയായിരുന്നു. ഓസ്ലോയിൽ നിന്ന് 50 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന Gardermoen വിമാനത്താവളത്തിൽ വിമാന പരിശോധനക്കായി വലിയ പോലീസ് സന്നാഹം തന്നെ ഉണ്ടായിരുന്നു.
ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും വിമാന പരിശോധന നടത്തിയ പോലീസ് ടീം മേധാവി അറിയിച്ചു. ബോംബ് ഭീഷണിയുടെ പിന്നിലുള്ളതെന്ന് സംശയിക്കുന്ന 51-കാരനായ ബ്രിട്ടീഷ് പൗരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഈ ആഴ്ചയിൽ റയാനെയർ വിമാനത്തിനെതിരെ ഉണ്ടാകുന്ന രണ്ടാമത്തെ ബോംബ് ഭീഷണിയാണിത്. കഴിഞ്ഞ ചൊവ്വാഴ്ച സ്‌ഫോടകവസ്തുക്കൾ ഉണ്ടെന്നുള്ള ഒരു കുറിപ്പ് വിമാനത്തിന്റെ ടോയ്‌ലറ്റിൽ കണ്ടെത്തിയതിനെ തുടർന്ന് പോളണ്ടിൽ നിന്ന് ഡബ്ലിനിലേക്കു വന്ന റയാനെർ വിമാനം ലണ്ടനിലെ Stansted എയർപോർട്ടിൽ അടിയന്തര ലാൻഡിംഗ് നടത്തിയിരുന്നു.
എന്നാൽ വിമാനത്തിൽ നടത്തിയ പരിശോധനയിൽ സ്‌ഫോടക വസ്തുക്കളൊന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല. വിമാനത്തിൽ നടത്തിയ തിരച്ചിലിൽ 26 , 47 വയസ്സു പ്രായമുള്ള രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.