കോവിഡ് വ്യാപനത്തിന്റെ പിടിയിൽ നിന്നും മോചനം നേടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് അയർലൻഡ് സർക്കാർ. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്. അയർലണ്ടിൽ കോവിഡ് വ്യാപന സാധ്യത ശക്തമായി തന്നെ നിലനിൽക്കുകയുമാണ്.
ഈ സാഹചര്യത്തിലാണ് മാതൃകപരമായ തീരുമാനവുമായി ക്നോക്ക് പള്ളി മേധാവിമാർ രംഗത്തെത്തിയിരിക്കുന്നത്. പള്ളിയിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന, മാതാവിന്റെ സ്വർഗ്ഗാരോഹണ ദിവസമായ ഓഗസ്റ്റ് 15-ന് ആരാധനാലയം തുറക്കില്ല.
കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് അടുത്തിടെ പള്ളി അടച്ചിരുന്നു. വൈറസ് ഭീഷണി നിലനിൽക്കുന്നതിനാൽ ഓഗസ്റ്റ് 15-ന് പള്ളി തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. ദേവാലയവും മൈതാനവും ഓഗസ്റ്റ് 14-ന് രാത്രി 8 മുതൽ ഓഗസ്റ്റ് 16-ന് രാവിലെ 7 വരെ അടച്ചിടും. സഭാഗങ്ങളും സർക്കാരും തമ്മിൽ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് സഭ അധികൃതർ ഇക്കാര്യം അറിയിച്ചത്.
20,000 ത്തിലധികം ആളുകളാണ് സാധാരണയായി ഈ ദിവസം ദേവാലയത്തിൽ എത്തിയിരുന്നത്. ആളുകൾ ഒത്തുകൂടുന്നത് ഈ സാഹചര്യത്തിൽ അപകടകരമാണ്. ജനങ്ങളുടെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തെ മുൻനിർത്തിയാണ് ഈ തീരുമാനം കൈകൊള്ളുന്നതെന്നും കനോക്ക് ദേവാലയ പുരോഹിതനായ Fr Richard Gibbons പറഞ്ഞു.