കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയേകി യൂറോപ്പിൽ വീണ്ടും ഫുട്‌ബോൾ ആരവം. ഇംഗ്ലീഷ് ‐ സ്‌പാനിഷ് ഫുട്‌ബോൾ ലീഗ് പുതിയ സീസണുകൾക്ക് ഇന്ന് തുടക്കം. ഫ്രഞ്ച് ലീഗ് ആരംഭിച്ചുകഴിഞ്ഞു. 19നാണ് ജർമൻ ലീഗിന് വിസിൽ മുഴങ്ങുന്നത്.
കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ സീസൺ വൈകിയായിരുന്നു അവസാനിച്ചത്. ഫ്രാൻസിൽ ഒഴികെ മറ്റൊരിടത്തും കാണികൾക്ക് പ്രവേശനമില്ല. അഴ്‌സണൽ–-ഫുൾഹാം കളിയോടെയാണ് പ്രീമിയർ ലീഗിന് തുടക്കമാകുന്നത്. ആദ്യദിനം നാലു മത്സരങ്ങളാണ്. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂൾ ലീഡ്‌സ് യുണൈറ്റഡിനെ നേരിടും. 16 വർഷങ്ങൾക്കുശേഷമാണ് ലീഡ്‌സ് ലീഗിൽ തിരിച്ചെത്തുന്നത്. ക്രിസ്റ്റൽ പാലസ്–-സതാംപ്‌ടൺ, വെസ്റ്റ്‌ഹാം–-ന്യൂകാസിൽ യുണൈറ്റഡ് പോരുകളും ആദ്യദിനം അരങ്ങേറും.
സ്‌പെയ്‌നിൽ ആദ്യദിനം മൂന്നു കളികളാണ്. ഉദ്‌ഘാടനമത്സരത്തിൽ ഐബർ സെൽറ്റ ഡി വിഗോയെ നേരിടും. അടുത്ത ആഴ്‌ച റയൽ മാഡ്രിഡും ബാഴ്‌സലോണയും ഇറങ്ങും.