അയർലണ്ടിൽ വംശീയ ആക്രമണങ്ങൾ തുടർക്കഥയാകുകയാണ്. ഇത്തവണ വംശീയ ആക്രമണത്തിന് ഇരയായത് ഒരു അമ്മയും മകനുമാണ്. അമ്മയ്ക്കും മകനും നേരെ ക്രൂരമായ ആക്രമണമാണ് അക്രമികൾ അഴിച്ചു വിട്ടത്. ആക്രമണത്തെ തുടർന്ന് കുടുംബം Louth കൗണ്ടിയിലെ Dundalk-ലെ വീട്ടിൽ നിന്നും പലായനം ചെയ്തതായാണ് സൂചന.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നിരവധി തവണയാണ് കുടുംബം വംശീയ ആക്രമണത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട് നിരവധി തവണ ഗാർഡയ്ക്ക് പരാതി നല്കിയതായും കുടുംബം പറഞ്ഞു. കല്ലുകൾ, പടക്കങ്ങൾ, ചപ്പുകൾ തുടങ്ങി പല വസ്തുക്കളും അക്രമികൾ വീട്ടിലേക്ക് വലിച്ചെറിയാറുണ്ട്. മകനെ ഭീഷണിപ്പെടുത്തുകയും പിന്തുടർന്ന് ആക്രമിക്കുകയും ചെയ്യാറുണ്ടെന്നും അവർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഈ കുടുംബത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി. ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ കുട്ടിയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവിനും സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാൻ ആക്രോശിച്ചു കൊണ്ടാണ് അവർ തങ്ങളെ ആക്രമിച്ചതെന്നും മാതാവ് പറഞ്ഞു.
സംഭവവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കുമെന്നും പ്രദേശത്തെ കൗൺസിലറായ കെവിൻ മീനൻ പറഞ്ഞു.