ജോൺസൺ ആൻഡ് ജോൺസന്റെ കോവിഡ് വാക്‌സിൻ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പരീക്ഷണഫലം. ഒന്ന്, രണ്ട് പരീക്ഷണങ്ങളുടെ ഇടക്കാല റിപ്പോർട്ട് മെഡിക്കൽ വെബ്‌സൈറ്റായ മെഡ്‌ആർഎക്സ്‌ഐവിയിലാണ് പ്രസീദ്ധീകരിച്ചത്. ഫലം ശാസ്‌ത്രീയ അവലോകനം നടത്തിയിട്ടില്ല.
അഡ്26കോവ്2എസ് എന്ന വാക്‌സിൻ കുരങ്ങുകളിൽ വിജയകരമായി പരീക്ഷിച്ചതിനുശേഷമാണ് മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചത്. ആരോഗ്യമുള്ള 1000 പേരിലാണ് വാക്‌സിൻ പരീക്ഷിച്ചത്. രണ്ടു തവണയായാണ് വാക്‌സിൻ നൽകിയത്. പരീക്ഷണത്തിൽ യുവാക്കളിൽ വാക്‌സിൻ പ്രതിരോധശേഷി വർധിപ്പിച്ചെങ്കിലും 65 വയസ്സിനു മുകളിലുള്ള 15 പേരിൽമാത്രമാണ് പ്രതിരോധശേഷിയുണ്ടായത്. പ്രായമായവരിൽ 36 ശതമാനം പേരിലും തളർച്ചയും പേശിവേദനയുമുൾപ്പെടെയുള്ള പാർശ്വഫലമുണ്ടായി.
എന്നാൽ വാക്‌സിൻ സ്വീകരിച്ച് 29 ദിവസത്തിനുള്ളിൽ 98ശതമാനം പേരിലും കോവിഡിനെ ചെറുക്കുന്ന ആന്റിബോഡി വികസിപ്പിച്ചതായി കണ്ടെത്തി. പുതിയ ഫലത്തിനു പിന്നാലെ ജോൺസൺ ആൻഡ് ജോൺസൺ അവസാനഘട്ട പരീക്ഷണത്തിന് തുടക്കം കുറിച്ചു. 60,000 പേരിൽ നടത്തുന്ന പരീക്ഷണത്തിന്റെ ഫലം ഈ വർഷം അവസാനമോ പുതുവർഷത്തിലോ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.