അഫ്ഗാനിസ്ഥാനെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രതിനിധീകരിച്ച ക്രിക്കറ്റ് താരം നജീബ് തരാക്കായി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനുവേണ്ടി ടി20, ഏകദിന മത്സരങ്ങളില്‍ നജീബ് കളിച്ചിട്ടുണ്ട്. 2017-ൽ അയർലൻഡിനെതിരായ T20 മത്സരത്തിൽ കരിയറിലെ ആദ്യ മാൻ ഓഫ് ദ മാച്ച് അവാർഡ് നജീബ് നേടി.
ജലാലാബാദിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ് രണ്ടു ദിവസത്തോളം ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ നജീബ് ചൊവ്വാഴ്ചയാണ് മരിക്കുന്നത്. ഇരുപത്തിയൊമ്പതുകാരനായ താരത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ കിണഞ്ഞുശ്രമിച്ചെങ്കിലും തലയ്‌ക്കേറ്റ ഗുരുതരമായ പരിക്ക് മരണകാരണമാവുകയായിരുന്നു.
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍ മീഡിയ മാനേജര്‍ ഇബ്രാഹിം മൊമാന്‍ദ് ആണ് നജീബിന്റെ അപകടവിവരം അറിയിച്ചത്. രണ്ടുദിവസത്തോളം നജീബ് കോമയിലായിരുന്നെന്ന് ഇബ്രാഹിം അറിയിച്ചു. ജലാലാബാദ് സിറ്റിയില്‍വെച്ച് നജീബിനെ കാറിടിക്കുകയായിരുന്നെന്നാണ് വിവരം. കാബൂളിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ വിദഗ്ധ ചികിത്സയ്ക്കായി നജീബിനെ കൊണ്ടുപാകാനിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. നജീബിന്റെ മരണത്തില്‍ അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അതീവ ദു:ഖം രേഖപ്പെടുത്തി.