അയർലണ്ടിലെ നഴ്സിംഗ് ഹോമുകളിൽ കോവിഡ്-19 വ്യാപനം അനിയന്ത്രിതമായി വർദ്ധിക്കുന്നു. രാജ്യത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ഒരു നഴ്സിംഗ് ഹോമിലെ 28 താമസക്കാരിൽ 95% പേർക്കും രോഗം സ്ഥിരീകരിച്ചു. ഒരു ജീവനക്കാരൻ രോഗം ബാധിച്ച് മരണമടയുകയും ചെയ്തു.
എട്ട് നഴ്സിംഗ് സ്റ്റാഫുകളിൽ ഏഴ് പേർക്കും രോഗം സ്ഥിരീകരിച്ചു. ഒരു നഴ്സ് മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ആരോഗ്യവകുപ്പ് നടത്തിയ തുടർ പരിശോധനയിൽ രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച ക്ലസ്റ്ററുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് അടുത്ത ദിവസം എല്ലാ ജീവനക്കാരെയും സ്റ്റാഫുകളെയും പരിശോധനക്ക് വിധേയമാക്കിയതായും HSE സ്ഥിരീകരിച്ചു.
നഴ്സിംഗ് ഹോമുകളിലെ സാഹചര്യങ്ങൾ മോശമായതിനെ തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്താനായി ഔട്ബ്രേക് കൺട്രോൾ ടീമും പബ്ലിക് ഹെൽത്ത് ടീമും ദിവസേന യോഗം ചേരുന്നുണ്ടെന്നും HSE ചീഫ് ഓപ്പറേഷൻ ഓഫീസർ ആൻ ഓ കൊന്നർ വ്യക്തമാക്കി
ആരോഗ്യമന്ത്രി സ്റ്റീഫൻ ഡൊണെല്ലി നഴ്‌സിംഗ് ഹോമുകളിലെ കോവിഡ് വ്യാപനത്തെപ്പറ്റി പാർലമെന്റിൽ സംസാരിച്ചു. HSE നടത്തിയ പരിശോധനയിലൂടെയാണ് നഴ്സിംഗ് ഹോമുകളിലെ കോവിഡ് വ്യാപനം കണ്ടെത്തിയത്. രോഗവ്യാപനം തടയുന്നതിനായി രോഗ നിയന്ത്രണ സംഘങ്ങളെയും നിരവധി ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തുടർ പരിശോധനകൾ നടക്കുന്നു വരുന്നു. ക്ലസ്റ്ററുകൾ ഉണ്ടായ നഴ്സിംഗ് ഹോമുകളിലെ എല്ലാ സ്റ്റാഫുകളെയും ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയമാക്കിയതായും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ഇടങ്ങളിൽ സീനിയർ മാനേജ്മെൻറ് ടീം പ്രവർത്തിക്കുന്നുണ്ട്. ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്ന എല്ലാ നഴ്സിംഗ് ഹോമുകക്കും കാര്യമായ സാമ്പത്തിക പിന്തുണ നൽകുകയും, PPE കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. നഴ്സിംഗ് ഹോമുകളെ സംരക്ഷിക്കാൻ ആവുന്നതെല്ലാം HSE-യും ആരോഗ്യ വകുപ്പും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.