ഡബ്ലിനിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം. സ്ത്രീയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കൗമാരക്കാരെ ഗാർഡ പിടികൂടി. ബലാത്സംഗത്തിന് ശ്രമിച്ച രണ്ട് കൗമാരക്കാരെയാണ് ചൊവ്വാഴ്ച ഗാർഡ അറസ്റ്റ് ചെയ്തത്.
16-ഉം 19-ഉം വയസ്സ് പ്രായമുള്ള പ്രതികളെ ഡബ്ലിൻ ചിൽഡ്രൻസ് കോടതിയിൽ ഹാജരാക്കി. ജഡ്ജി മാരി ക്വിർക്കെയാണ് വാദം കേട്ടത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഡബ്ലിൻ നഗരത്തിന്റെ തെക്കൻ പ്രദേശത്തുവച്ച് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതായും ഇവർക്കെതിരെ ആരോപണമുയർന്നിട്ടുണ്ട്. ഇവർക്ക് 15-ഉം 17-ഉം വയസ്സ് പ്രായമുണ്ടായിരുന്നപ്പോഴാണ് ഈ സംഭവം നടന്നത്. എന്നാൽ പെൺകുട്ടിയുടെ പ്രായം വ്യക്തമാക്കിയിട്ടില്ല.
കുറ്റപത്രം സംബന്ധിച്ച് വിചാരണയ്ക്ക് പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ നിർദേശം നൽകിയതായി ഡിറ്റക്ടീവ് ഗാർഡ റെബേക്ക ദേവേനി പറഞ്ഞു. 1990 ലെ ക്രിമിനൽ നിയമം (ബലാത്സംഗം) നാലാം വകുപ്പ് പ്രകാരമാണ് പ്രതികളുടെമേൽ കുറ്റം ചുമത്തിയത്. പ്രതികൾക്ക് സെൻട്രൽ ക്രിമിനൽ കോടതിയിലാകും വിചാരണ നേരിടേണ്ടി വരുക.
പ്രതികളുമായി ബന്ധപ്പെട്ട ആദ്യ കേസാണ് കോടതി കൈകാര്യം ചെയ്തത്. കുറ്റം ചുമത്തിയപ്പോൾ പ്രതികൾ മറുപടി പറഞ്ഞില്ലെന്ന് ജഡ്ജി മാരി ക്വിർക്കെ അറിയിച്ചു. വ്യവസ്ഥകൾക്ക് വിധേയമായി ജാമ്യത്തിലിറങ്ങുന്നതിന് കോടതി അനുവദിച്ചു. യുവാക്കൾ ഡിസംബറിൽ ജുവനൈൽ കോടതിയിൽ ഹാജരാകണം.