അയർലണ്ടിലെ താമസക്കാരായ ഇന്ത്യൻ വംശജരുടെ കൊലപാതകത്തിൽ ഒരാൾ കസ്റ്റഡിയിൽ. അമ്മയും രണ്ട് മക്കളും ഉൾപ്പെടെ മൂന്നു പേരെയാണ് കഴിഞ്ഞ ഒക്ടോബർ 28-ന് മരിച്ച നിലയിൽ കണ്ടെത്തിയത്.
ബാലിന്റീറിലെ ലെവെല്ലിൻ കോർട്ടിലുള്ള വീട്ടിൽ മുപ്പത്തിഏഴുകാരിയായ സീമ ബാനു സയ്യിദ്, മകൾ അഫീറ സയ്യിദ് (11), മകൻ ഫസാം (6) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവർക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് മുപ്പതുവയസ്സിലധികം പ്രായമുള്ള ഒരാളെ ഗാർഡ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. ഇവരുടെ കുടുംബവുമായി വളരെ അടുത്തു നിൽക്കുന്നയാളാണ് പിടിയിലായതെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇയാളെ ഡണ്ട്രം ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.
ക്രിമിനൽ ജസ്റ്റിസ് ആക്റ്റ്, 1984 സെക്ഷൻ-4 പ്രകാരമുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ളത്. പ്രതി ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നാണ് ഗാർഡയുടെ നിഗമനം. കേസിൽ ഗാർഡയുടെ അന്വേഷണം തുടരുകയാണ്.