അഫ്ഗാൻ വനിതാ വോളിബോൾ താരത്തെ താലിബാൻ കൊലപ്പെടുത്തി

അഫ്ഗാന്‍ വനിതാ ദേശീയ വോളിബോള്‍ താരത്തെ താലിബാന്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ദേശീയ ജൂനിയര്‍ ടീമംഗമായ മഹ്ജബിന്‍ ഹക്കിമിയെ ഈ മാസം ആദ്യം താലിബാന്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത് ഇവരുടെ കോച്ച് ആണ്.

സംഭവം പുറത്തുപറയരുതെന്ന് ഹക്കിമിയുടെ കുടുംബത്തെ തീവ്രവാദികള്‍ ഭീഷണിപ്പെടുത്തിയിരുന്നതായും കോച്ച് പറഞ്ഞു.

അഷ്‌റഫ് ഗനി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്ത് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബ്ബില്‍ ഹക്കിമി കളിച്ചിരുന്നു. ക്ലബ്ബിന്റെ മികച്ച കളിക്കാരിലൊരാളുമായിരുന്നു അവര്‍.

ഏതാനും ദിവസം മുമ്പ് ഇവരുടെ ഫോട്ടോ കഴുത്തറുത്ത നിലില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

നേരത്തെ പറഞ്ഞ വാക്കുകളെല്ലാം തെറ്റിച്ച് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ക്രൂരമായ അക്രമങ്ങള്‍ താലിബാന്‍ തുടരുന്നതായാണ് സംഭവം വ്യക്തമാക്കുന്നത്. നേരത്തെ ഗര്‍ഭിണിയായ വനിതാ പോലീസ് ബാനു നെഗറിനെയും താലിബാന്‍ വെടിവച്ച് കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Share this news

Leave a Reply

%d bloggers like this: