പത്ത് വർഷത്തിനിടെ ആദ്യമായി നെറ്റ്ഫ്ലിക്സ് സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ കുറവ്

പത്ത് വര്‍ഷത്തിനിടെ ആദ്യമായി തങ്ങളുടെ സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണത്തില്‍ കുറവ് വന്നതായി വെളിപ്പെടുത്തി നെറ്റ്ഫ്‌ളിക്‌സ്. 2022-ന്റെ ആദ്യ പാദത്തിലാണ് സബ്‌സ്‌ക്രൈബര്‍മാര്‍ കുറഞ്ഞതെന്ന് സ്ട്രീമിങ് രംഗത്തെ ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സ് വെളിപ്പെടുത്തിയതോടെ കമ്പനിയുടെ ഷെയറില്‍ ഇടിവുണ്ടായി.

ഈ വര്‍ഷത്തിന്റെ ആദ്യ പാദം പിന്നിടുമ്പോള്‍ 221.6 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സാണ് നെറ്റ്ഫ്‌ളിക്‌സിനുള്ളത്. റഷ്യ-ഉക്രെയിന്‍ യുദ്ധം കാരണം റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സ് നിരോധിച്ചതാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുറയാന്‍ കാരണമെന്നാണ് കമ്പനി പറയുന്നത്.

ഈ മൂന്ന് മാസം നെറ്റ്ഫ്‌ളിക്‌സിന്റെ വരുമാനം 1.6 ബില്യണ്‍ ഡോളറാണ്. എന്നാല്‍ 2021-ന്റെ അവസാനപാദത്തില്‍ ഇത് 1.7 ബില്യണ്‍ ഡോളറായിരുന്നു.

കമ്പനിയുടെ മാര്‍ക്കറ്റ് ഷെയര്‍ 25% കുറഞ്ഞ് ഷെയറിന് 262 യൂറോ ആകുകയും ചെയ്തു.

വീടുകളില്‍ സ്പീഡുള്ള ഇന്റര്‍നെറ്റ് ലഭിക്കുന്നതിലെ ബുദ്ധിമുട്ട്, എല്ലാവര്‍ക്കും സ്മാര്‍ട്ട് ടിവി വാങ്ങുന്നതിലെ ബുദ്ധിമുട്ട് എന്നിവയും, ഒപ്പം നിലവിലെ സബ്‌സ്‌ക്രൈബര്‍മാര്‍ തങ്ങളുടെ അക്കൗണ്ട് മറ്റുള്ളവരുമായി ഷെയര്‍ ചെയ്യുന്നതും വളര്‍ച്ചയ്ക്ക് തടസമായി നെറ്റ്ഫ്‌ളിക്‌സ് കണക്കാക്കുന്നു. 222 മില്യണ്‍ വീടുകളില്‍ നെറ്റ്ഫ്‌ളിക്‌സ് ഉണ്ടെങ്കിലും, വേറെ 100 മില്യണ്‍ വീടുകളില്‍ ഈ അക്കൗണ്ടുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യാതെ ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്നതായാണ് കമ്പനി അനുമാനിക്കുന്നത്.

അക്കൗണ്ടുകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ ചെറിയ തുക അധികം നല്‍കേണ്ടിവരുന്ന സിസ്റ്റം കഴിഞ്ഞ വര്‍ഷം മുതല്‍ പരീക്ഷണാര്‍ത്ഥം കമ്പനി നടപ്പിലാക്കി വരുന്നുണ്ട്.

ആപ്പിള്‍, ഡിസ്‌നി എന്നിവയില്‍ നിന്നും വലിയയ മത്സരവും നെറ്റ്ഫ്‌ളിക്‌സ് നേരിടുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: