അയർലൻഡിൽ വീട്ടുവാടക കുത്തനെയുയരുന്നതായി റിപ്പോർട്ട്, ഒരു വർഷത്തിനിടെ ഉയർന്നത് 9 %

2021-ന്റെ അവസാന മൂന്ന് മാസങ്ങളിൽ രാജ്യത്തുടനീളം പുതിയ വാടക കെട്ടിടങ്ങളുടെ വാടക നിരക്കിൽ 9 ശതമാനം വർദ്ധനയുണ്ടായതായി Residential Tenancies ബോർഡിന്റെ (RTB) റിപ്പോർട്ട്. 2017-ലെ അവസാന പാദത്തിന് ശേഷം ഇതാദ്യമായാണ് വാര്‍ഷിക വാടകനിരക്ക് ഇത്ര കണ്ട് വര്‍ദ്ധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ ഭവനപ്രതിസന്ധി പരിഹാരമില്ലാതെ തുടരുന്നതിന്റെ വ്യക്തമായ സൂചനകകളാണ് RTB റിപ്പോർട്ട് നല്‍കുന്നതെന്ന് വിദഗ്തർ അനുമാനിക്കുന്നു.

നിലവില്‍ അയര്‍ലണ്ടിലെ ശരാശരി വീട്ടുവാടക മാസം 1,415 യൂറോയാണ്. ഡബ്ലിനിലാണ് രാജ്യത്ത് ഏറ്റവുമധികം വാടകനിരക്ക്- ശരാശരി 1,972 യൂറോ. ഏറ്റവും കുറവ് Leitrim-ലും – മാസം 740 യൂറോയും.

ഡബ്ലിന് പുറമെയുള്ള ഏരിയകളിലും വാടക കുതിച്ചുയരുന്നതോടെ, 14 കൗണ്ടികളിൽ മുൻ വർഷത്തെ അപേക്ഷിച്ച് നിരക്ക് വർധന ഇരട്ട അക്കം കടന്നതായി RTB റിപ്പോർട്ട് വ്യക്തമാക്കി. Roscommon 25.2 %, Waterford 24.6 %, Westmeath 17.8 ശതമാനവും ഡൊണഗലിൽ 16.6 ശതമാനവും വർധിച്ചു.

RTB റിപ്പോർട്ട് പ്രകാരം 2021-ന്റെ അവസാന പാദത്തിൽ ആർടിബിയിൽ രജിസ്റ്റർ ചെയ്ത പുതിയ വാടകക്കാരാരുടെ എണ്ണത്തിൽ 48 ശതമാനം ഇടിവുണ്ടായി, 2020 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 9,350 പുതിയ വാടകക്കാരുടെ കുറവ്. ഇത് കുറഞ്ഞ വാടകയ്ക്ക് താമസ സൗകര്യം ലഭിക്കുന്ന കൗണ്ടികളിൽ വില ഉയരാൻ കാരണമാകുമെന്നും RTB മുന്നറിയിപ്പ് നൽകുന്നുണ്ട്.

രാജ്യത്തെ വീട്ടു വാടക തുടർച്ചയായ് വർധിക്കുമെന്നാണ് റിപ്പോർട്ട് കാണിക്കുന്നതെന്ന് ആർടിബി ഡയറക്ടർ നിയാൽ ബൈർൺ പറഞ്ഞു, രാജ്യത്ത് വാടക വീടുകൾ അലോട്ട് ചെയ്യുന്നതിലുള്ള നിയന്ത്രണങ്ങളും , നിലവിൽ വാടകയ്ക്ക് താമസിക്കുന്നവർ ഇപ്പോഴുള്ള സ്ഥലത്ത് കൂടുതൽ കാലം തുടരാൻ തീരുമാനിക്കുന്നതും പുതിയ വാടകക്കാരുടെ എണ്ണം കുറഞ്ഞതിന് കാരണമാവാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Share this news

Leave a Reply

%d bloggers like this: