അനൂപ് ജോസഫ്
ക്രിസ്തു മതത്തിൻറെ അടിസ്ഥാനമായ പത്തുകല്പനകൾ ശ്രദ്ധിച്ചാൽ അതിലെ എട്ടാമത്തെ കല്പനയാണ് ആണ് “കള്ളസാക്ഷി പറയരുത്” എന്നുള്ളത്. ഏതാനും വർഷങ്ങൾക്കു മുമ്പ്, മാർപാപ്പ ഈ കല്പനയുടെ പ്രാധാന്യത്തെപ്പറ്റി വിവരിക്കുകയുണ്ടായി, വ്യാജവാർത്തകളും അസത്യങ്ങളും പ്രചരിപ്പിക്കുന്നതിനെ കുറിച്ചും, അത് സമൂഹത്തിൽ എത്രത്തോളം ഭിന്നിപ്പുകൾ ഉണ്ടാക്കുന്നു എന്നതിനെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുക ഉണ്ടായി.
ക്രിസ്തുമതം വളരെ ലളിതമായി പറയുന്ന ഒരു കാര്യമാണ് “ഏകദൈവത്തിൽ വിശ്വസിക്കുക, നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക” എന്നീ കാര്യങ്ങൾ. മതങ്ങളുടെ പേരിൽ ആൾക്കാരെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുക തന്നെ വേണം.
നമ്മുടെ സമൂഹത്തിന് രാഷ്ട്രീയക്കാർ നൽകുന്ന സംഭാവനകൾ കാണാതിരിക്കാൻ സാധിക്കുകയില്ല, എന്നാൽ രാഷ്ട്രീയപ്രവർത്തകർ സമൂഹത്തിനേ ഐക്യകണ്ഠേന ചേർത്തുനിർത്തി കൊണ്ടുപോകാനാണ് ശ്രമിക്കേണ്ടത്.
നമ്മുടെ ജനാധിപത്യ ഭാരതത്തിൻറെ ഭാഗമാണ് ഇവിടെയുള്ള എല്ലാ മനുഷ്യരും. വ്യക്തമായ തെളിവുകളോ, കാരണങ്ങളോ ഇല്ലാതെ ഊഹാപോഹങ്ങൾ കൊണ്ട് ഏതെങ്കിലും വ്യക്തികളെയൊ, ഒരു സമൂഹത്തിനെയോ ഒറ്റപ്പെടുത്തുകയൊ, സംശയത്തിൻ്റെ നിഴലിൽ നിർത്തുകയോ ചെയ്യുന്നത് തെറ്റായ നടപടിയാണ്. വസ്തുതാപരമായ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ, അതുമല്ല തെളിവുകൾ ഉണ്ടെങ്കിൽ അത് നീതിന്യായ വ്യവസ്ഥയെ ഏൽപിക്കുകയാണ് വേണ്ടത്. അല്ലാതെ സമൂഹത്തിനെ ഭിന്നിപ്പിക്കുന്ന നടപടികൾ ഒരിക്കലും ഉണ്ടാകരുത്.
ചെറിയ,ചെറിയ രാഷ്ട്രീയ ലാഭങ്ങൾക്ക് വേണ്ടി സമൂഹത്തിനെ തമ്മിലടിപ്പിച്ചാൽ പിന്നീട് ഒന്നിപ്പിക്കാൻ സാധിക്കുകയില്ല എന്നുള്ളത് ഒരു നഗ്നസത്യമാണ്.
“അമ്മ” ആയാലും, “ഉമ്മച്ചി” ആയാലും, “അമ്മച്ചി” ആയാലും ശരി, എല്ലാ പദങ്ങളും ബഹുമാനത്തോടെ ഉപയോഗിക്കേണ്ട പദങ്ങൾ തന്നെയാണ്. നമുക്ക് പരസ്പരം സ്നേഹിച്ചു ജീവിക്കാം. ഈ ചെറിയ ജീവിതകാലത്ത്, വെറുക്കാൻ എളുപ്പമാണ് എന്നാൽ സ്നേഹിക്കാൻ, സ്നേഹം ലഭിക്കാൻ ഒരുപാട് കഷ്ടപ്പാടും ആണ് എന്ന് എപ്പോഴും ഓർമ്മ വേണം.
ജാതി, മത, വർഗ, ലിംഗ ഭേദമില്ലാതെ നമ്മൾ ഏവർക്കും ഒന്നായി നിന്നുകൊണ്ട് മുന്നേറാം. വെറുപ്പിനെ സ്നേഹം കൊണ്ട് മറികടക്കാം.
ഏവർക്കും ഹൃദയം നിറഞ്ഞ മെയ് ദിനാശംസകൾ.
ലാൽ സലാം.