അയർലണ്ടിൽ സാധനങ്ങളുടെയും സേവനങ്ങളുടെയും വില 7% വർദ്ധിച്ചു; ഇത്രയും വർദ്ധന 2000-ന് ശേഷം ഇതാദ്യമായി

അയർലണ്ടിൽ ദൈനംദിന സാധനങ്ങളുടെയും സേവനങ്ങളുടെയും വില 12 മാസത്തിനിടെ 7% വർദ്ധിച്ചതായി Central Statistics Office (CSO). ഓരോ വീട്ടുകാരും സാധനങ്ങൾക്കും സേവനങ്ങൾക്കുമായി ചെലവിടുന്ന ശരാശരി തുക Consumer Price Index (CPI) ആയാണ് കണക്കാക്കുന്നത്. ഈ തുക 2021 മാർച്ച് മുതൽ 2022 മാർച്ച് വരെ 6.7% ആണ് ഉയർന്നത്. എന്നാൽ ഏപ്രിൽ വരെയുള്ള 12 മാസത്തെ കണക്കെടുത്താൽ അത് 7% ആണെന്നും CSO വ്യക്തമാക്കുന്നു.

ഒരു വർഷത്തിനിടെ CPI ഇത്രകണ്ട് വർദ്ധിക്കുന്നത് 2000-ന് ശേഷം ഇതാദ്യമായാണ്.

ദേശീയ തലത്തിലുള്ള നാണയപ്പെരുപ്പവും 7% എന്ന നിരക്കിലാണെന്ന് CSO പറയുന്നു.

ഗതാഗത മേഖലയിലാണ് ഏറ്റവുമധികം വിലക്കയറ്റം സംഭവിച്ചിരിക്കുന്നത് – 18.9%. ഹൗസിങ്, വെള്ളം, വൈദ്യുതി, ഗ്യാസ്, മാറ്റ് ഇന്ധനങ്ങൾ എന്നിവയ്ക്ക് 17.1 ശതമാനവും വില വർദ്ധിച്ചു.
ഡീസലിന് മാത്രം 40.1% വില വർദ്ധിച്ചപ്പോൾ പെട്രോൾ വില വർദ്ധന 23.9% ആണ്. വിമാനയാത്ര നിരക്ക് ഒരു വർഷം കൊണ്ട് 92.7% വർദ്ധിച്ചു.

നിലവിലെ വില വർദ്ധനയ്ക്ക് പ്രധാന കാരണമായത് ഇന്ധനവില വർദ്ധിച്ചതാണെന്നു CSO അധികൃതർ ചൂണ്ടിക്കാട്ടുന്നു. സർവ്വ മേഖലയിലും നിരക്ക് വർദ്ധിക്കാൻ ഇത് കാരണമായി.

മാർച്ച് മുതൽ ഏപ്രിൽ വരെയുള്ള ഒരു മാസത്തിനിടെ മാത്രം ഉപഭോക്‌തൃ ചെലവ് 0.9% വർദ്ധിച്ചിട്ടുണ്ട്. ഏപ്രിൽ മാസത്തിൽ ഏറ്റവുമധികം വില വർദ്ധിച്ചിരിക്കുന്നത് വസ്ത്രങ്ങൾ, ചെരിപ്പുകൾ എന്നിവയ്ക്കാണ് (3.9%). ഇതിനു പുറമെ കമ്മ്യൂണിക്കേഷൻസ് (2.9%), ഹോട്ടൽ, റസ്റ്ററന്റ് (1.7%), ഗതാഗതം (1.7%) എന്നിങ്ങനെയും വില വർദ്ധിച്ചു.

Share this news

Leave a Reply

%d bloggers like this: