ഡിസ്‌കൗണ്ടുകളുടെ പിറകെ പോവുന്ന അയർലൻഡിലെ ഉപഭോക്താക്കൾക്ക് പ്രതിവർഷം 500 യൂറോയോളം അധിക ചിലവുണ്ടാവുന്നതായി പഠന റിപ്പോർട്ട്

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ഡിസ്കൗണ്ട് വൗച്ചറുകള്‍ ലഭിക്കുന്നതിനായി അയര്‍ലന്‍ഡിലെ ഉപഭോക്താക്കള്‍ പ്രതിവര്‍ഷം 500 യൂറോ വരെ അധികമായി ചിലവാക്കുന്നതായി പഠന റിപ്പോര്‍ട്ട്. ജൂണ്‍ 21 മുതല്‍ ജൂലൈ 6 വരെയുള്ള കാലയളവില്‍ Coyne Research നടത്തിയ സര്‍വ്വേയിലാണ് ഇത്തരമൊരു കണ്ടെത്തല്‍. കൂടുതല്‍ തുക ചിലവാക്കുന്നതിനും, നിരന്തരം ഷോപ്പിങ് നടത്തുന്നതിനും, അത്യാവശ്യമല്ലാത്ത സാധനങ്ങള്‍ വാങ്ങുന്നതിനും സൂപ്പര്‍ മാര്‍ക്കറ്റ് ഡിസ്കൗണ്ടുകള്‍ കാരണമാവുന്നതായി ഉപഭോക്താക്കള്‍ പ്രതികരിച്ചു.

Buy one get one free, Three for two മുതലായ സെയില്‍ ഓഫറുകള്‍ വഴിയാണ് കൂടുതല്‍ തുക ചിലവാകുന്നതെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത 46 ശതമാനം ഉപഭോക്താക്കളുടെയും പ്രതികരണം. സൂപ്പര്‍മാര്‍ക്കറ്റ് ലോയല്‍റ്റി സ്കീമുകള്‍ക്കും, ഡിസ്കൗണ്ട് വൗച്ചറുകള്‍ക്കുമായി കൂടുതല്‍ സാധനങ്ങള്‍ വാങ്ങിക്കുന്നത് വഴി ഭക്ഷണസാധനങ്ങള്‍ വേസ്റ്റ് ആവുന്നതായി 30 ശതമാനം ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.

പത്ത് യൂറോയില്‍ കൂടുതലാണ് തങ്ങള്‍ക്ക് പ്രതിവാരം അധിക ചിലവ് വരുന്നതെന്നാണ് സര്‍വ്വേയില്‍ പങ്കെടുത്ത പത്തില്‍ മൂന്ന് ഉപഭോക്താക്കളുടെയും അഭിപ്രായം. 9 യൂറോയാണ് ശരാശി പ്രതിവാര അധിക ചിലവ്. സൂപ്പര്‍ മാര്‍ക്കറ്റുകളുടെ ഡിസ്കൗണ്ട് സ്കീമുകള്‍ വഴി പണം ലാഭിക്കാന്‍ കഴിയുന്നില്ല എന്ന് 42 ശതമാനം ഉപഭോക്താക്കള്‍ അഭിപ്രായപ്പെട്ടു.

ഇത്തരം ഡിസ്കൗണ്ട് സ്കീമുകള്‍ അയര്‍ലന്‍ഡിലെ ഉപഭോക്താക്കളെ ഏതൊക്കെ രീതിയില്‍ സഹായിക്കുന്നു, ഉപഭോക്താക്കള്‍ക്ക് ലാഭമുണ്ടാവുന്നുണ്ടോ എന്നിവ സംബന്ധിച്ച ചോദ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന സര്‍വ്വേ ഫലമാണ് ഇതെന്ന് Coyne Research മാനേജിങ് ‍ഡയറക്ടര്‍ Bernie Coyne പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: