വരും മാസങ്ങളിൽ ഇന്ധന റേഷനിംഗ് ഉണ്ടാവാൻ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ

അയർലൻഡിൽ വരും മാസങ്ങളിൽ ഇന്ധന റേഷനിംഗ് ഉണ്ടാവാൻ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. റഷ്യ യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഇന്ധന വിതരണം പൂർണമായി നിർത്തുകയാണെങ്കിൽ ശൈത്യകാലത്ത് വലിയ പ്രതിസന്ധി നേരിട്ടേക്കാമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു,

ഇതേത്തുടർന്ന് അയർലൻഡ് അടക്കമുള്ള രാജ്യങ്ങൾ മുൻകരുതൽ നടപടിയുടെ ഭാഗമായി ഇന്ധനത്തിന്റെ കരുതൽ ശേഖരം വർധിപ്പിച്ചിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധി നേരിട്ടാൽ പെട്രോൾ, ഡീസൽ വിതരണം മുൻഗണന പ്രകാരം നൽകുന്നത് പരിഗണിക്കുമെന്ന് അയർലൻഡ് സർക്കാർ നേരത്തെ സൂചന നൽകിയിരുന്നു.
റഷ്യയുടെ ഭാഗത്ത് നിന്ന് വിതരണം നിർത്തുന്ന നീക്കമുണ്ടായാൽ നാഷണൽ ഓയിൽ റിസർവ് ഏജൻസിയിൽ കരുതൽ ശേഖരവുമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. അതിനാൽ വരും മാസങ്ങളിൽ ഇന്ധന റേഷനിംഗ് പ്രതീക്ഷിക്കുന്നില്ല, അതേസമയം റഷ്യയിൽ നിന്ന് പ്രത്യേകിച്ച് യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണവുമായി ബന്ധപ്പെട്ട ആശങ്ക നിലവിലുള്ളതിനാൽ റേഷനിംഗ് സാധ്യത പൂർണമായി എഴുതിത്തള്ളാൻ ആയില്ലെന്നും സർക്കാർ പറഞ്ഞു.

നിലവിൽ നോർവേയിൽ നിന്നും യുകെയിൽ നിന്നും അയർലൻഡ് ധാരാളം ഗ്യാസ് ഇറക്കുമതി ചെയ്യുന്നുണ്ട്, കൂടാതെ രാജ്യത്തിന് എണ്ണയുടെ കരുതൽ ശേഖരമുണ്ട്. അതിനാൽ വരും മാസങ്ങളിൽ ആശങ്ക വേണ്ടെന്ന് സർക്കാർ അറിയിച്ചു. ഊർജപ്രതിസന്ധി ഉണ്ടാക്കുന്ന വിലക്കയറ്റത്തെ നിയന്ത്രിക്കാൻ സർക്കാർ ഇടപെടലുകൾ നടത്തുമെന്ന് പ്രധാന മന്ത്രി വ്യക്തമാക്കി.ഇതിനായി വരുന്ന ബജറ്റിൽ പണപെരുപ്പം നിയന്ത്രിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share this news

Leave a Reply

%d bloggers like this: