അയർലൻഡിലെ മിനിമം വേതനത്തിൽ €0.80 വർധിപ്പിക്കുന്ന തീരുമാനത്തിന് മന്ത്രിസഭ ഇന്ന് അംഗീകാരം നൽകും, അടുത്ത വർഷം ആദ്യം മുതൽ മണിക്കൂറിന് 11.30 യൂറോയായിരിക്കും പുതിയ വേതനം. നിലവിലെ മിനിമം വേതനം മണിക്കൂറിന് 10.50 യൂറോയാണ്, ഇതിന് മുമ്പ് നടത്തിയ വാർധന 30 സെന്റ് ആയിരുന്നു. അതിൽ നിന്നും വലിയ വർധനയാണ് നിലവിലത്തേതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
സർക്കാർ നടപ്പാക്കിയിട്ടുള്ള മിനിമം വേതനത്തിലെ ഏറ്റവും വലിയ വർദ്ധനകളിലൊന്നാണിത് , എന്നാൽ സമീപകാലത്തെ വിലക്കയറ്റവും, ജീവിതച്ചെലവിലെ വർദ്ധനവും നേരിടാൻ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്ക് ഈ വർധന പര്യാപ്തമല്ലെന്ന് Low Pay കമ്മീഷൻ മുന്നറിയിപ്പ് നൽകി. അതിനാൽ കുറഞ്ഞ വേതനമുള്ള തൊഴിലാളികളെ പിന്തുണയ്ക്കുന്നതിന് കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് കമ്മീഷൻ ശുപാർശ ചെയ്യുന്നു.
മിനിമം വേതനത്തിന് പകരമായി 2026-ഓടെ living wage എന്ന നൂതന ആശയത്തിലേക്ക് അയർലൻഡ് മാറും, ശരാശരി വേതനത്തിന്റെ 60 ശതമാനയിരിക്കും living wage എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
People Before Profit ടിഡി പോൾ മർഫി 80 സെന്റിന്റെ വേതന വർധനവിൽ സർക്കാരിനെ വിമർശിച്ചു, ഇത് പര്യാപ്തമല്ലെന്നും മിനിമം വേതനം മണിക്കൂറിന് 15 യൂറോയായി ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“ഈ രാജ്യത്തെ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികൾ അനുദിനം വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പ പ്രതിസന്ധിയും മൂലം വലയുകയാണ്. ഇത്തരം തൊഴിലാളികളെ സഹായിക്കാൻ ഗവൺമെന്റ് ആഗ്രഹിക്കുന്നുവെങ്കിൽ, മണിക്കൂറിന് 15 യൂറോ എന്ന മിനിമം വേതനം മുന്നോട്ട് വെയ്ക്കും, ”മർഫി പറഞ്ഞു. ഇതിന് പുറമെ മിനിമം വേതനം ഇനിയും വർധിപ്പിക്കണമെന്ന് പ്രതിപക്ഷത്തുനിന്നും ട്രേഡ് യൂണിയനുകളിൽനിന്നും ആവശ്യങ്ങളുയരുന്നുണ്ട്.