ഈ ശൈത്യകാലത്ത് ഇരട്ട പാൻഡെമിക്കിന്റെ സാധ്യതയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവച്ച് എച്ച്എസ്ഇയുടെ ചീഫ് ക്ലിനിക്കൽ ഓഫീസർ ഡോ. കോൾ ഹെൻറി. ഫ്ലൂവിനോപ്പം കോവിഡും കേസുകളുമുയർന്നേക്കാമെന്നാണ് .ഹെൻറി നൽകുന്ന സൂചനകൾ. എന്നാൽ ഇത് ഉറപ്പിച്ചു പറയാൻ കഴിയില്ല, മാത്രമല്ല വാക്സിനേഷൻ എടുക്കുന്നതിലൂടെ ആളുകൾക്ക് പ്രതിരോധം നേടാൻ സാധിക്കും.
എന്നിരുന്നാലും ആശുപത്രിയിലെ രോഗികളുടെ തിരക്കും കിടക്കയടക്കമുള്ള സൗകര്യങ്ങളുടെ അപര്യാപ്തതയും ആരോഗ്യമേഖലയിലെ ജീവനക്കാർക്ക് വെല്ലുവിളി സൃഷ്ടിക്കും.
ഓസ്‌ട്രേലിയയിൽ ശൈത്യകാലത്ത് ഇൻഫ്ലുവൻസ കേസുകളിൽ നേരത്തെയുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും, മരണങ്ങളിൽ വർദ്ധനവുണ്ടായില്ല. കൂടാതെ ഫ്ലൂ കേസുകൾ കാരണം ഇവിടങ്ങളിൽ ആശുപത്രി വാസവും അധികം ഉണ്ടായില്ലെന്ന് ഡോ. കോൾ ഹെൻറി ചൂണ്ടിക്കാട്ടി.
വാക്‌സിനേഷൻ ഫലമായി അയർലണ്ടിലെ ജനസംഖ്യയുടെ “മഹാഭൂരിപക്ഷത്തിനും പ്രതിരോധശേഷി വികസിച്ചിട്ടുണ്ട് , എന്നാൽ ബൂസ്റ്റർ വാക്സിൻ പ്രയോജനപ്പെടുത്താത്ത ആളുകളെ ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല അതിനാൽ ഫ്ലൂ വാക്സിൻ ലഭ്യമാകുമ്പോൾ അത് എടുക്കാനും അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ഈ ശൈത്യകാലത്ത് ഇൻഫ്ലുവൻസ പോലുള്ള പകർച്ചവ്യാധി കേസുകൾ വർദ്ധിക്കുമെന്നും മറ്റൊരു കോവിഡ് വേരിയന്റ് വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു , എന്നാൽ ഓസ്‌ട്രേലിയയിൽ നിന്നുള്ള സൂചനകൾ വിലയിരുത്തുമ്പോൾ ഇതിന് സാധ്യത കുറവാണെന്ന് ഡോ ഹെൻറി പറഞ്ഞു.
അതേസമയം ആശുപത്രികളിലെ അക്യൂട്ട് ബെഡുകളിൽ രോഗികളുടെ വർദ്ധനവുണ്ടായിട്ടുണ്ട്, ഇത് അയർലൻഡിനെ സംബന്ധിച്ച് ആശങ്കപ്പെടുത്തുന്ന കാര്യമാണ്. അതിനാൽ ആശുപത്രി ജീവനക്കാരുടെ സമ്മർദ്ദം ലഘൂകരിക്കുന്നതിന് ആരോഗ്യ പരിരക്ഷയ്ക്കുള്ള ബദൽ രൂപങ്ങൾ ആവശ്യമാണ്. അദ്ദേഹം പറഞ്ഞു.