നിരവധി മലയാളികൾക്ക് ആശ്വാസമായി അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ മാറ്റങ്ങൾ വരുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി.
അയര്‍ലണ്ടില്‍ ജോലിയ്ക്കെത്തുന്ന ഡിപ്ലോമ നി നഴ്സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
നിലവിൽ അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍ ,ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്.എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക.ഇതോടുകൂടി നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള നഴ്സുമാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല്‍ പെര്‍മിറ്റില്‍ എത്തിയവര്‍ക്കും ലഭ്യമാകും. ജനുവരി ഒന്നിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം പ്രാബല്യത്തില്‍ വരും.അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഷെഫുമാരെയും,കണ്‍സ്ട്രക്ഷന്‍ വിദഗ്ധരെയും ആകര്‍ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു.കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.
ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്‌സ് വാഹന ഡ്രൈവര്‍മാര്‍ക്ക് ഇരുനൂറ് പെര്‍മിറ്റുകളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
നിരവധി പ്രവാസികളുടെ കൂട്ടായശ്രമ ഫലം കൂടിയാണ് ഈ നിയമം തിരുത്തി എഴുതിയത്. കഴിഞ്ഞ മാസം അയർലൻഡ് സന്ദർശിച്ച കേരളാ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഈ വിഷയം ഐറിഷ് ഗവണ്മെന്റിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നുm ഡിപ്ലോമ നഴ്‌സുമാരേയും ക്രിട്ടിക്കൽ സ്‌കിൽ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ഉള്ള നടപടി ഉടനെ തുടങ്ങും എന്നുള്ള ഉറപ്പും അന്ന് മന്ത്രി നേടിയെടുത്തു. കൂടാതെ
മലയാളി നഴ്സ്മാർക്കായി മലയാളിയായ കൗൺസിലർ ബേബി പേരപ്പാടനും ഐറിഷ് ഗവണ്മെന്റിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. കൂടാതെ മലയാളിയായ പറവൂര്‍ സ്വദേശി ഷാല്‍വിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം മുൻപ് ഈ കാര്യം സൂചിപ്പിച്ചുകൊണ്ടു നടത്തിയ പ്രത്യേക കാമ്പയിനും ശ്രദ്ധ നേടിയിരുന്നു.