ലയണൽ മെസി ലക്ഷ്യംകണ്ടു. അൻസു ഫാറ്റി ഇരട്ടഗോളടിച്ചു. ഒരെണ്ണം വിയ്യാറയൽ പ്രതിരോധക്കാരൻ പൗ ടോറെസിന്റെ പിഴവു ഗോളായിരുന്നു. വലിയ പ്രതിസന്ധിക്കിടെയാണ് ബാഴ്‌സ സീസൺ ആരംഭിക്കുന്നത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേൺ മ്യൂണിക്കിനോട് 2–-8ന് തോറ്റശേഷം ബാഴ്‌സയിൽ പൊട്ടിത്തെറി തന്നെ ഉണ്ടായി. ടീം വിടാനുള്ള മെസിയുടെ നീക്കത്തിലാണ് അത് അവസാനിച്ചത്. ആഗ്രഹിച്ചിട്ടും ക്ലബ് വിടാൻ കഴിയാത്തതിന്റെ നിരാശ മെസിക്കുണ്ടായിരുന്നു. കൂട്ടുകാരൻ ലൂയിസ് സുവാരസിനെ ഒഴിവാക്കിയ രീതിയും മെസിയെ പ്രകോപിപ്പിച്ചു.
എന്നാൽ, കളത്തിൽ മെസിയെ ഒന്നും ബാധിച്ചില്ല. കളംനിറഞ്ഞ് കളിച്ചു. ഏഴുതവണയാണ് ഈ മുപ്പത്തിമൂന്നുകാരൻ ഷോട്ട് പായിച്ചത്. മൂന്നെണ്ണം വിയ്യാറയൽ ഗോൾകീപ്പർ സെർജിയോ അസെൻജോ തടയുകയായിരുന്നു.
ഇരട്ട ഗോളടിച്ച പതിനേഴുകാരൻ അൻസു ഫാറ്റിയായിരുന്നു ബാഴ്‌സയുടെ താരം. ബയേണിൽനിന്ന് തിരിച്ചെത്തിയ ഫിലിപ്പ് കുടീന്യോയും തിളങ്ങി. അൻസുവിന്റെ ഒരു ഗോളിന് കുടീന്യോയാണ് അവസരമൊരുക്കിയത്. മറ്റൊന്നിന് ജോർഡി ആൽബയും വഴിയൊരുക്കി.