ട്രംപിനും ഭാര്യ മെലാനിയയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ രാത്രി കൊവിഡ് 19 സ്ഥിരീകരിച്ച വിവരം ട്രംപ് തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. “ഇന്നലെ രാത്രി യുഎസ് ഫസ്റ്റ് ലേഡി (മെലാനിയയ്ക്കും)യ്ക്കും എനിക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. ഞങ്ങളുടെ ക്വാറൻ്റൈനും ചികിത്സാ നടപടികളും ഉടൻ ആരംഭിക്കും. ഞങ്ങള്‍ ഒരുമിച്ച് ഇതിനെ അതിജീവിക്കും.” ട്രംപ് ട്വിറ്ററിൽ കുറിച്ചു.
യുഎസ് പ്രഡിഡൻ്റിൻ്റെ ഉപദേശകയായ ഹോപ് ഹിക്സിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രസിഡൻ്റും മെലാനിയയും ക്വാറൻ്റൈനിൽ പ്രവേശിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ട്രംപിൻ്റെ അടുത്ത ഉപദേശകരിൽ ഒരാളായ ഹോപ് ഹിക്സിന് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയായിരുന്നു പരിശോധനയ്ക്ക് വിധേയയായത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ ട്രംപിനും മെലാനിയയ്ക്കും കൊവിഡ് 9 പരിശോധന നടത്തുകയായിരുന്നു.
ലോകത്ത് ഏറ്റവും ഗുരുതരമായി കൊവിഡ് 19 മഹാമാരി ബാധിച്ച യുഎസിൽ രോഗവ്യാപനം തടയുന്നതിൽ ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഫെഡറൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്കെതിരെ വൻ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് കൊവിഡ് ബാധിച്ച് ഏറ്റവുമധികം പേര്‍ മരിച്ച രാജ്യമാണ് യുഎസ്. യുഎസ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കി നിൽക്കേയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.