അർമേനിയയും അസർബൈജാനും തമ്മിൽ ഉണ്ടാക്കിയ വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കണമെന്ന് ഫ്രാൻസിസ് മാർപാപ്പ അഭ്യർഥിച്ചു. റഷ്യയുടെ മധ്യസ്ഥതയിലാണ് വെടിനിർത്തൽ കരാർ ഉണ്ടാക്കിയത്. ഇരുപക്ഷത്തുമുണ്ടായ മരണവും നാശനഷ്ടങ്ങളും ഉളവാക്കിയ ദുഃഖത്തിൽ താനും പങ്ക് ചേരുന്നതായി മാർപാപ്പ പറഞ്ഞു. ഞായറാഴ്‌ച കന്യാമറിയത്തോടുള്ള പ്രാർഥനയ്‌ക്കുശേഷമാണ് അദ്ദേഹം വിഷയത്തിൽ പ്രതികരിച്ചത്.
അമേരിക്കയിലും ചില തെക്കനമേരിക്കൻ രാജ്യങ്ങളിലും കാട്ടുതീ നാശമുണ്ടാക്കിയതിലും മാർപാപ്പ ദുഃഖം പ്രകടിപ്പിച്ചു. ചിലയിടത്ത് തുടർച്ചയായ വരൾച്ചയാണ് കാട്ടുതീക്ക് കാരണമെങ്കിലും ചിലയിടത്ത് അത് മനുഷ്യനുണ്ടാക്കിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.