ഇന്ന് രാവിലെ 10നാണ് ബാഴ്‌സലോണ–റയൽ മാഡ്രിഡ് അങ്കം. കഴിഞ്ഞ രണ്ട് കളികളിലും തോറ്റ റയൽ സമ്മർദത്തിലാണ്. സ്‌പാനിഷ് ലീഗിൽ കാഡിസിനോടും ചാമ്പ്യൻസ് ലീഗിൽ ഷക്താർ ഡൊണെസ്‌തകിനോടും കീഴടങ്ങി. ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാനും റയലിന്റെ സിനദിൻ സിദാനും ആദ്യമായി ഏറ്റുമുട്ടുന്നുവെന്ന സവിശേഷതയും കളിക്കുണ്ട്. കഴിഞ്ഞ സീസണിൽ റയലിനായിരുന്നു ക്ലാസിക്കോയിൽ മേധാവിത്വം.
അപ്രതീക്ഷിത തോൽവികളായിരുന്നു സ്വന്തംതട്ടകത്തിൽ റയലിന് നേരിടേണ്ടി വന്നത്. സിദാന് കീഴിൽ ആദ്യമായാണ് ഇത്രയും മോശം പ്രകടനം ടീം നടത്തുന്നത്. പ്രതിരോധത്തിൽ പരിക്കേറ്റ ക്യാപ്‌റ്റൻ സെർജിയോ റാമോസിന്റെ കാര്യം സംശയത്തിലാണ്. ഏദെൻ ഹസാർഡും ഉറപ്പില്ല. പിൻനിരയിൽ റയലിന് പ്രശ്‌നങ്ങളുണ്ട്. കരീം ബെൻസെമയും വിനീഷ്യസ് ജൂനിയറും മുന്നേറ്റം നയിക്കും.
ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സ ഫെറെൻക്വാറോസിനെ തകർത്തു. ലയണൽ മെസി ഫോമിലാണ്. അൻസു ഫാറ്റി, പെഡ്രി തുടങ്ങിയ യുവനിരയും ഫോമിലാണ്. കൂമാന് കീഴിൽ തിളങ്ങുകയാണ് ബാഴ്‌സ.