സുറിയാനി ഓർത്തഡോക്സ് സഭയിലെ നൂറ്റിപ്പത്തൊമ്പതാമത് പാത്രിയാർക്കീസ് ആയിരുന്നു ഇഗ്നാത്യോസ് ഏലിയാസ് തൃതീയൻ ബാവ. ഇദ്ദേഹത്തെ കബറടക്കിയിരിക്കുന്നത് കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ മഞ്ഞനിക്കര ദയറയിലായതിനാൽ മഞ്ഞനിക്കര ബാവ എന്ന പേരിലും അറിയപ്പെടുന്നു. ഇൻഡ്യയിൽ കബറടങ്ങിയിരിക്കുന്ന ഏക പാത്രിയർക്കീസ് ആണ് വി. ഇഗ്നാത്തിയോസ് ഏലിയാസ് തൃദീയൻ ബാവ.
പുരാതനമായ ശാക്കിർ കുടുംബത്തിൽ മർദ്ദിനിലായിരുന്നു ജനനം. നസ്രി എന്നയിരുന്നു ജ്ഞാനസ്നാന നാമം. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പത്രോസ് നാലാമൻ ബാവയുടെ നിർദ്ദേശപ്രകാരം ദൈവശാസ്ത്ര പഠനം ആരംഭിച്ചു. 1887-ൽ ശെമ്മാശപ്പട്ടം സ്വീകരിച്ചു. സന്യാസി എന്ന നിലയിൽ ഏലിയാസ് എന്ന നാമവും സ്വീകരിച്ചു. 1892-ൽ പത്രോസ് നാലാമൻ ബാവായിൽ നിന്നും കശ്ശീശ പട്ടം സ്വീകരിച്ചു. 1908-ൽ ഏലിയാസ് കശ്ശീശ അമീദിലെ മെത്രാനായി വാഴിക്കപ്പെട്ടു. 1912-ൽ മൊസ്സൂളിലെ മെത്രാനായി. 1917-ൽ ഇഗ്നാത്യോസ് ഏലിയാസ് മൂന്നാമൻ ബാവ എന്ന പേരിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ തലവനായി.
ആരോഗ്യപ്രശനങ്ങൾ ഉണ്ടായിരുന്നിട്ടു പോലും മലങ്കര സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 1931-ൽ ഇർവിൻ പ്രഭുവിന്റെ ക്ഷണപ്രകാരം ഇദ്ദേഹം കേരളം സന്ദർശിച്ചു.1932 ഫെബ്രുവരി 13-ന് മഞ്ഞനിക്കരയിൽ വച്ച് മരണമടഞ്ഞ അദ്ദേഹത്തെ മഞ്ഞനിക്കര ദയറയിൽ അടക്കം ചെയ്തു.