ബിസിനസ്, ജോലി, വിനോദം, ബന്ധുജനങ്ങളുമായുള്ള സമാഗമം എന്നിങ്ങനെ നമ്മള്‍ പല വിധ ആവശ്യങ്ങള്‍ക്കായി വിദേശ യാത്രകള്‍ നടത്തുന്നവരാണ്. ഡിജിറ്റല്‍ യുഗമാണെങ്കിലും ഈ യാത്രകളില്‍ പലപ്പോഴും പണം കൈയില്‍ കരുതേണ്ടിയും വരാറുണ്ട്. എന്നാല്‍ ഇത്തരം യാത്രകള്‍ക്കിടെ കൈയില്‍ കരുതാവുന്ന പണത്തിന് ഓരോ രാജ്യത്തും പരിധിയുണ്ട്. ഇത് കൃത്യമായി അറിയുന്നത് കസ്റ്റംസ് വഴിയും മറ്റും പണം നഷ്ടമാകുന്നതും, നിയമക്കുരുക്കില്‍ ചെന്നുചാടുന്നതും ഒഴിവാക്കാന്‍ സഹായിക്കും.
ബിസിനസ്, സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിദേശത്ത് പോകുമ്പോള്‍ വിദേശ കറന്‍സി ആവശ്യമുള്ളവര്‍ അവ AD Category ബാങ്കുകള്‍ പോലുള്ള അംഗീകൃത ഡീലര്‍മാരില്‍ നിന്നോ, Full-Fledged Money Changers (DDMCs)-ല്‍ നിന്നോ വേണം എക്‌സ്‌ചേഞ്ച് നടത്താന്‍. യാത്രയ്ക്ക് 180 ദിവസം മുമ്പ് വരെ ഇത്തരത്തില്‍ വിദേശ കറന്‍സികള്‍ മാറ്റിയെടുക്കാന്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് കഴിയും.
വിദേശ യാത്രകളില്‍ ഒരു ഇന്ത്യന്‍ പൗരന് കൊണ്ടുപോകാവുന്ന പരമാവധി തുക 250,000 യുഎസ് ഡോളറാണ്. ഇത് ഒരു സാമ്പത്തിക വര്‍ഷത്തില്‍ (ഏപ്രില്‍ 1 മുതല്‍ മാര്‍ച്ച് 31 വരെ) കൊണ്ടുപോകാവുന്ന പരമാവധി തുകയാണ്. ഇത് തവണകളായോ, ഒറ്റത്തവണയായോ കൊണ്ടുപോകാന്‍ സാധിക്കും. ഇതില്‍ കൂടുതല്‍ തുക കൊണ്ടുപോകണമെങ്കില്‍ റിസര്‍വ് ബാങ്കില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണം. ചികിത്സ, ആരോഗ്യപരമായ മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി പോകുമ്പോഴും 250,000 യൂറോ വരെയാണ് പരിധി.
യാത്രയ്ക്കുള്ള വിമാന ടിക്കറ്റുകള്‍ ഇന്ത്യയില്‍ നിന്നും, ഇന്ത്യന്‍ കറന്‍സി ഉപയോഗിച്ചാണ് വാങ്ങിയതെങ്കില്‍ അതിന്റെ തുക പരമാവധി പരിധിയായ 250,000 ഡോളറില്‍ പെടുമെന്ന കാര്യവും പ്രത്യേകം ഓര്‍ക്കുക.
ഇറാഖ്, ലിബിയ, ഇറാന്‍, റഷ്യന്‍ ഫെഡറേഷന്‍, കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവയൊഴികെയുള്ള രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ക്ക്, ഒരു യാത്രയില്‍ പരമാവധി 3000 യുഎസ് ഡോളര്‍ വരെ കറന്‍സിയായോ, കോയിനുകളായോ കൊണ്ടുപോകാന്‍ സാധിക്കും. കൂടുതല്‍ പണം ഉണ്ടെങ്കില്‍ അവ value cards, traveller’s cheque, Demand Drafts, Pay order, Debit Card, Credit Card എന്നിവയായി കൊണ്ടുപോകാവുന്നതാണ്.
ഇറാഖ്, ലിബിയ എന്നീ രാജ്യങ്ങളിലേയ്ക്കാണ് യാത്രയെങ്കില്‍ പരമാവധി 5000 യുഎസ് ഡോളര്‍ വരെ (അല്ലെങ്കില്‍ തത്തുല്യമായ മറ്റ് കറന്‍സികള്‍) വിദേശ കറന്‍സിയായി കൊണ്ടുപോകാം.
യു.കെ അടക്കമുള്ള കോമണ്‍വെല്‍ത്ത് രാഷ്ട്രങ്ങളിലേയ്ക്കും, ഇറാൻ, റഷ്യൻ ഫെഡറേഷൻ എന്നിവിടങ്ങളിലേയ്ക്കും പോകുന്ന ഇന്ത്യന്‍ പൗന്മാര്‍ക്ക്, പരമാവധി തുകയായ 250,000 യുഎസ് ഡോളര്‍ വരെ കൊണ്ടുപോകാം. ഇത് കറന്‍സികളായും കോയിനുകളായും കൊണ്ടുപോകാം.
വിദേശത്ത് നിന്നും പണം കൊണ്ടുവരുമ്പോള്‍
ഇന്ത്യന്‍ പൗരന്മാര്‍ വിദേശ യാത്രയ്ക്ക് ശേഷം തിരികെ വരുമ്പോള്‍ (നേപ്പാള്‍, ഭൂട്ടാന്‍ ഒഴികെ) 25,000 രൂപ വരെ ഇന്ത്യന്‍ കറന്‍സിയായി കൊണ്ടുവരാം. Non- Resident Indians, വിദേശികള്‍ എന്നിവര്‍ക്കും 25,000 രൂപയാണ് പരിധി.
അതേസമയം വിദേശ കറന്‍സിയായാണ് പണം കൊണ്ടുവരുന്നതെങ്കില്‍ കൃത്യമായ പരിധി നിശ്ചയിച്ചിട്ടില്ല. എന്നാല്‍ ഈ തുക 10,000 യുഎസ് ഡോളറിന് മുകളിലാണെങ്കില്‍ (മറ്റു കറൻസികളുടെ മൂല്യം 5000 യുഎസ് ഡോളറിനു മുകളിൽ ആണെങ്കിലും ), അത് ഇന്ത്യയിലെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ കസ്റ്റംസിനെ Currency Declaration Form (CDF) വഴി അറിയിക്കണം എന്നാണ് നിയമം.
വിദേശത്ത് നിന്നെത്തിയ ശേഷം ചെലവാക്കാതെ സൂക്ഷിച്ചിരിക്കുന്ന വിദേശ കറന്‍സികള്‍ 180 ദിവസത്തിനകം മാറ്റിയെടുക്കണമെന്നും ഇന്ത്യന്‍ നിയമം നിഷ്‌കര്‍ഷിക്കുന്നു. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശ യാത്രയ്ക്ക് ശേഷം തിരികെയെത്തിയാല്‍ 2,000 യുഎസ് ഡോളര്‍ വരെ വിദേശ കറന്‍സി അല്ലെങ്കില്‍ TC ആയി കൈയില്‍ സൂക്ഷിക്കാം. അല്ലെങ്കില്‍ ഈ തുക RFC (Domestic) അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഇനി വിദേശ പണം കോയിന്‍ ആയിട്ടാണെങ്കില്‍ എത്ര വേണമെങ്കിലും കൈയില്‍ സൂക്ഷിക്കാവുന്നതാണ്.
ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍
യാത്രയ്ക്കിടെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ സാധനം വാങ്ങാറുണ്ട് നമ്മള്‍. അതിനും പരിധിയുണ്ട്. ഈ ഷോപ്പുകളില്‍ ചെലവാക്കാവുന്ന പരമാവധി ഇന്ത്യന്‍ കറന്‍സി 25,000 രൂപയാണ്. എന്നാല്‍ അതില്‍ക്കൂടുതല്‍ സാധനങ്ങള്‍ ആവശ്യമാണെങ്കില്‍ വിദേശ കറന്‍സികള്‍ നല്‍കി വാങ്ങാവുന്നതാണ്.